ലക്‌നൗ: ഉത്തർപ്രദേശിൽ പരിപചരിക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ സർക്കാരിലേക്ക് നൽകി വയോധികൻ. മുസ്സാഫർനഗർ സ്വദേശി നാഥു സിംഗ് ആണ് ഒന്നര കോടി വിലമതിക്കുന്ന മുഴുവൻ സ്വത്തുക്കളും സർക്കാരിലേക്ക് നൽകിയത്. 80 വയസ്സാണ് അദ്ദേഹത്തിന്.
അദ്ധ്യാപകൻ ആയ ഒരു മകൻ ഉൾപ്പെടെ അഞ്ച് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഭാര്യയുടെ മരണ ശേഷം ഖട്ടുവാലിയിലെ വൃദ്ധസദനത്തിലാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തെ കാണാനോ ക്ഷേമം അന്വേഷിക്കാനോ ബന്ധുക്കൾ ആരും എത്തുന്നില്ല. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അദ്ദേഹത്തെ മക്കളും പൂർണമായും ഉപേക്ഷിച്ചു. ഇതോടെയായിരുന്നു കർഷകനായ നാഥു സിംഗ് സ്വത്തുക്കൾ സർക്കാരിന് നൽകാൻ തീരുമാനിച്ചത്.
മരണ ശേഷമാകും സ്വത്തുക്കൾ സർക്കാരിലേക്ക് പോകുക. ഇതിന് പുറമേ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ട് നൽകാനുള്ള തീരുമാനവും അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ എല്ലാം നാഥു സിംഗ് ഒപ്പുവച്ചു.
ഈ പ്രായത്തിൽ താൻ മകനും മരുമകൾക്കും ഒപ്പമാണ് താമസിക്കേണ്ടതെന്ന് നാഥു സിംഗ് പറഞ്ഞു. എന്നാൽ അവർ തന്നെ നോക്കുന്നില്ല. ഇതാണ് സ്വത്തുക്കൾ സർക്കാരിന് നൽകാൻ തന്നെ പ്രേരിപ്പിച്ചത്. അഞ്ച് മക്കൾ ഉണ്ടായിട്ടും ഒറ്റയ്ക്ക് ജീവിക്കാനാണ് വിധി. ഈ സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് മാർഗ്ഗമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post