അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവർ ഇറാനിയൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.
ഗുജറാത്ത് ഭീകരവിരുദ്ധ സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരസംരക്ഷണ സേനയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് മയക്കുമരുന്നുമായി വന്ന ബോട്ട് പിടികൂടിയത്.
തീരസംരക്ഷണ സേനയുടെ അതിവേഗ പട്രോളിംഗ് കപ്പലുകളായ അഭീക്, മീര ബെഹൻ എന്നിവ ദൗത്യത്തിന്റെ ഭാഗമായി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ തീരസംരക്ഷണ സേന മയക്കുമരുന്നുമായി വന്ന എട്ട് വിദേശ കപ്പലുകളും ബോട്ടുകളുമാണ് പികൂടിയിരിക്കുന്നത്. ഇവയിൽ നിന്നും ആകെ 2355 കോടി രൂപ വില വരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post