കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. ക്രൈസ്തവ വിശ്വാസികളുടെയും സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു എടുത്ത് മാറ്റിയത്. സംഭവത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
കലോത്സവത്തിന്റെ ഭാഗമായായിരുന്നു എസ്എഫ്‌ഐ ബോർഡ് സ്ഥാപിച്ചത്. ക്രിസ്തുവിന് പകരം യുവതിയെ കുരിശിൽ തറച്ചിരിക്കുന്ന രീതിയിലുള്ള ചിത്രം ആയിരുന്നു ബോർഡിൽ വരച്ചിരുന്നത്. കേട്ടിട്ടുണ്ടോ. അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെൺകുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച് എന്ന് തുടങ്ങിയ പരാമർശവും ഉൾപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. ബോർഡിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു ക്രൈസ്തവ സംഘടനകൾ രംഗത്ത് എത്തിയത്.
ബോർഡ് ക്രൈസ്തവ സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നത് ആണെന്ന് കെ.വി.വൈ.എം ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിച്ചു. മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയല്ല കലോത്സവ വേദികൾ. വിശ്വാസികളെ അവഹേളിച്ചവരെ ശക്തമായ നടപടി വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പോസ്റ്റർ ക്രൈസ്തവ സംഘടനകളെ അവഹേളിക്കാനുദ്ദേശിച്ചുള്ളതല്ലെന്ന് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പറഞ്ഞു. സ്ത്രീ സമത്വവും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും സൂചിപ്പിക്കാനാണ് ചിത്രം വരച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നതോടെ ചിത്രം എടുത്ത് മാറ്റിയെന്നും എസ്എഫ്‌ഐ അറിയിച്ചു.
Discussion about this post