കണ്ണൂർ: സ്വർണ കള്ളക്കടത്ത് കേസിൽ ഒത്തു തീർപ്പിന് ശ്രമം നടന്നുവെന്ന ആരോപണത്തിൽ സ്വപ്‌നയുടെ നിർണായക വെളിപ്പെടുത്തലുകൾ ഇങ്ങനെ. ” സ്വർണ കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നത്. ഒരു ബന്ധവും ഇതിലൊന്നും ഇല്ലാതിരുന്നിട്ടും ഇതിലേക്ക് എല്ലാം വലിച്ചിഴക്കപ്പെട്ടു. മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും മകളുടേയും മകന്റെയും പല ആവശ്യങ്ങൾക്കായി തന്നെ ചൂഷണം ചെയ്തു. ശിവശങ്കറും സിഎം രവീന്ദ്രനും എല്ലാം തന്നെ ഉപയോഗിച്ചു. അവസാനം എല്ലാം തന്റെ തലയിൽ വെക്കാനായി ജയിലിൽ അടച്ചു. തിരിച്ച് വന്നതോടെ താൻ സത്യം പറയാൻ തുടങ്ങി. മുൻ ഭർത്താവ് പിന്തുണച്ചില്ല. അകത്തുള്ളയാൾക്ക് പുറത്ത് നിന്നുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചാലേ കാര്യമൂള്ളൂ. കേസായതോടെ എല്ലാ വക്കീലന്മാരെയും അവർ വിലയ്‌ക്കെടുത്തു. മുഴുവനായി തന്നെ കുടുക്കിയെന്ന് സ്വപ്‌ന പറയുന്നു.
ശിവശങ്കറിന്റെ തനിനിറം അറിഞ്ഞതോടെയാണ് എല്ലാം തുറന്ന് പറയാൻ ആരംഭിച്ചത്. മൂന്ന് ദിവസം മുൻപ് ഒരു അജ്ഞാത ഫോൺ കോൾ തനിക്ക് ലഭിച്ചു. വിജയ് പിള്ള എന്ന കണ്ണൂരിലുളള വ്യക്തിയാണ് വിളിച്ചത്. അഭിമുഖം എടുക്കാൻ ബംഗളൂരു വരണം എന്ന് പറഞ്ഞാണ് വിളിച്ചതെന്ന് സ്വപ്‌ന വെളിപ്പെടുത്തി. താൻ മക്കളുമൊപ്പം ബംഗളൂരുവിലുളള ഹോട്ടലിലേക്ക് പോയി ലോബിയിൽ ഇരുന്ന് സംസാരിച്ചു. അതൊരു ഒത്തുതീർപ്പ് ശ്രമം ആയിരുന്നു.
ഒരാഴ്ചത്തെ സമയം തരാം, മക്കളെയും കൊണ്ട് സ്ഥലം വിടാൻ. ഹരിയാനയിലോ ജയ്പൂരിലേക്കോ മാറണം. അവിടെ വേണ്ട എല്ലാ സഹായവും തരും. ഫ്ളാറ്റ് എടുത്ത് തരാം. മുഖ്യമന്ത്രിയുടേയും വീണയുടേയും കമല മാഡത്തിന്റെയും അടക്കമുളള വിവരങ്ങൾ എല്ലാം അവർക്ക് കൊടുക്കുക. അവർ അത് നശിപ്പിച്ച് കൊള്ളും.. ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറി പറഞ്ഞു, അനുസരിച്ചില്ലെങ്കിൽ അവർ ഒരുകാരണവശാലും ഒത്തുതീർപ്പിന് ഇനി വരില്ല, പക്ഷേ ആയുസ്സിന് ദോഷം വരുമെന്ന് ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞു. 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും. മറ്റെവിടെയെങ്കിലും ചെന്ന് പുതിയ ജീവിതം തുടങ്ങാൻ സഹായിക്കാമെന്നും പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്‌പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.
അനുസരിച്ചില്ലെങ്കിൽ ഗോവിന്ദൻ മാസ്റ്റർ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് വിജയ് പിള്ള തന്നോട് പറഞ്ഞു. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. വിമാനത്താവളത്തിലടക്കം ഓഹരിയുള്ള യൂസഫലിയെ ഉപയോഗിച്ച് ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും യൂസഫലിയുടെ പേര് വെളിപ്പെടുത്തരുതെന്നും അയാൾ പറഞ്ഞു. ദിലീപിന്റെ രാമലീല സിനിമയിലെ പോലെ പേരും മറ്റും മാറ്റി അജ്ഞാതമായ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റാമെന്നും സ്വപ്‌ന വെളിപ്പെടുത്തി.
ഒത്തുതീർപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കരുതരുത്. മരണം ഉറപ്പാണെന്ന് മനസിലായി. സ്വപ്‌ന സുരേഷിന് ഒരു അച്ഛനേ ഉള്ളൂ. അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം തകർത്ത് കളയാമെന്ന അജണ്ടയൊന്നും തനിക്കില്ലെന്ന് സ്വപ്‌ന പറഞ്ഞു. തീരുമാനമെടുക്കാൻ രണ്ട് ദിവസം തന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.
ഇതിന് പിന്നാലെ താൻ തന്റെ അഭിഭാഷകനെ സമീപിച്ചുവെന്നും വിജയ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും മറ്റും നൽകിയെന്നും സുരക്ഷയ്ക്കായി കർണാടക ഭരണകൂടത്തെ സമീപിച്ചെന്നും സ്വപ്‌ന പറഞ്ഞു. ഇത് എനിക്ക് മാത്രമായുള്ള യുദ്ധമല്ല, മുഴുവൻ സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടിയാണ് പൊരുതുന്നതെന്ന് സ്വപ്‌ന പറഞ്ഞു. കേരളത്തെ വിറ്റ് തുലച്ച് കൊണ്ട് മകൾക്കായി സാമ്രാജ്യം കെട്ടിപ്പടുക്കുന്നവനാണ് മുഖ്യമന്ത്രി. തന്നെ വിശ്വസിക്കുന്ന ജനങ്ങൾക്കായി ജീവനുള്ള കാലം വരെ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും, ബിനാമികളെ കുറിച്ചും, പുറത്ത് കൊണ്ട് വരും. ഇതിന്റെ തെളിവുകൾ കൊടുക്കേണ്ടവർക്ക് കൊടുത്തിട്ടുണ്ടെന്നും, സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഗോവിന്ദൻ മാഷിന് തന്നെ കൊല്ലണമെങ്കിൽ മുന്നോട്ട് വരണം, ആക്രമണത്തെ ഞാൻ ഭയപ്പെടുന്നില്ലെന്നും ജയിലടയ്ക്കാമെന്നും സ്വപ്‌ന പറഞ്ഞു. താൻ ഇല്ലാതായാലും തന്റെ അഭിഭാഷകനും കുടുംബവും സത്യം പുറത്ത് കൊണ്ട് വരുമെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.
Discussion about this post