ആലപ്പുഴ : കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർക്ക് സസ്പെൻഷൻ. എടത്വ കൃഷി ഓഫീസർ ജിഷമോളെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജിഷയ്ക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവർ ഓഫീസിൽ വരാറുള്ളത്. മിക്കവാറും ദിവസങ്ങളിൽ ഇവർ ടൂറിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ജിഷമോളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. എന്നാൽ കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് ഇവരുടെ വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജിഷമോളെ മറ്റാരെങ്കിലും കള്ളനോട്ട് നൽകി കബളിപ്പിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫാഷൻ മോഡലിംഗ് മേഖലകളിൽ സജീവമാണ് ജിഷമോൾ. നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.
Discussion about this post