തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് അത് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് സ്വപ്‌നയും സിപിഎമ്മും മുഖ്യമന്ത്രിയും തമ്മിലുളള കേവലമായ പ്രശ്‌നമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിജയ് പിളളയെ സംബന്ധിച്ച സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. ആരാണ് വിജയ് പിളള അങ്ങനൊരു വിജയ് പിളള ഉണ്ടോ? സത്യമല്ലെങ്കിൽ അക്കാര്യം തുറന്നുപറയാൻ എംവി ഗോവിന്ദൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂരുകാരനായ ആളാണ് വിജയ് പിളള എന്നാണ് സ്വപ്ന പറയുന്നത്. എന്താണ് എം.വി ഗോവിന്ദന്റെ പേരിൽ അവർ ഭീഷണിപ്പെടുത്താൻ കാരണം. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഒത്തുതീർപ്പ് ശ്രമത്തിന് എംവി ഗോവിന്ദൻ ആളെ അയച്ചത്. ഇതെല്ലാം അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ പറഞ്ഞ പല കാര്യങ്ങളും പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ശിവശങ്കർ ആണ് തന്നെ സഹായിച്ചതെന്ന് ആദ്യം അവർ പറഞ്ഞപ്പോൾ കേരളം മുഖവിലയ്ക്ക് എടുത്തിരുന്നില്ല. പക്ഷെ പിന്നീട് മനസിലായി ശിവശങ്കർ ആണ് അവരെ പ്രധാനമായും സഹായിച്ചതെന്ന്. ജയിലിൽ തന്നെ ഭീഷണിപ്പെടുത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തിയെന്ന വെളിപ്പെടുത്തലും പിന്നീട് സ്ഥിരീകരിച്ചിരുന്നു. നേരത്തെ സ്വപ്നയെ കൂടെ നിർത്താൻ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെപ്പോലും അയച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post