ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ പേയ്മെന്റ് രാജ്യമാകാനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ഡിജിറ്റൽ പേമെന്റ് രംഗം മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വർദ്ധിച്ച് 10 ട്രില്ല്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്. ഡിജിറ്റൽ പേമെന്റ് ആപ്പ് ആയ ഫോൺപേ, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റൽ ഇന്ത്യക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിക്കുന്നത്. കടലാസ് രഹിത- പണരഹിത സാമ്പത്തിക ക്രയവിക്രയം അടിസ്ഥാന ജനതയിൽ വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതിയുടെ തുടക്കം. നോട്ട് നിരോധനം ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികൾ ഇതിനെ തുടർന്ന് രാജ്യത്ത് ഉണ്ടായി.
രാജ്യത്തെ ഓരോ പൗരനും സുരക്ഷിതവും സൗകര്യപ്രദവും മിതമായ നിരക്കിലുള്ളതുമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് അനുദിനം രാജ്യത്ത് നടക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2016ലാണ് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ ആവിഷ്കരിച്ചത്. മൊബൈൽ ഫോണുകളിലൂടെ ഇന്ന് അനായാസം ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്കും, വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കും വ്യാപാരികളിലേക്കും സാമ്പത്തിക ഇടപാടുകൾ സാദ്ധ്യമാകുന്നു.
ആറ് വർഷം മുൻപ് വരെ, ധനാഷ്ഠിത സമ്പദ് ഘടനയായിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന റിയൽ ടൈം ഡിജിറ്റൽ പേമെന്റ് സമ്പദ് ഘടനയായി മാറിക്കഴിഞ്ഞു. ഇന്ന് നമ്മുടെ രാജ്യത്ത് ഒരു ദിവസം നടക്കുന്ന സാമ്പത്തിക ക്രയവിക്രയങ്ങളിൽ 40 ശതമാനവും ഡിജിറ്റൽ ഇടപാടുകളാണ്. കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പുകളും എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നത് ഇതിൽ നിന്നും വ്യക്തമാണല്ലോ?
കൊവിഡ് വ്യാപനം ലോകത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത കെടുതികൾ ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയെയും ആ കാലഘട്ടം ഏറെക്കുറെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, രാജ്യത്തെ ഡിജിറ്റൽ സമ്പദ്ഘടന ഈ കാലയളവിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ചു. ഗ്രാമ ഗ്രാമാന്തരങ്ങളുടെ മുക്കിലും മൂലയിലും, ചായക്കടകളിലും മുറുക്കാൻ കടകളിലും ഗ്രാമീണ ചന്തകളിലും വരെ ഇന്ന് യുപിഐ ഇടപാടുകൾ സാദ്ധ്യമാകുന്നു.
ഇന്ത്യയിലെ യുപിഐ ഇടപാടുകളിൽ ഉണ്ടായ വർദ്ധനവ് കണക്കിലെടുത്ത്, രാജ്യാന്തര ഡിജിറ്റൽ പേമെന്റ് സഹകരണം സിംഗപ്പൂർ ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. സിംഗപ്പൂരിലെ ഏകീകൃത പേമെന്റ് ഗേറ്റ് വേ ആയ പേ നൗ വഴിയാണ് ഇന്ത്യയുമായി അവർ ഈ മേഖലയിൽ ഇടപാടുകൾ നടത്തുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും വൈകാതെ ഇന്ത്യ ഈ മേഖലയിൽ സഹകരണം ആരംഭിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ, രാജ്യം ഉയർത്തിക്കാട്ടുന്ന പ്രധാന നേട്ടമായിരിക്കും ഡിജിറ്റൽ പേമെന്റ് രംഗം ആഗോളവത്കരിക്കാൻ സാധിച്ചു എന്നത്.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെ കൊണ്ട് പ്രധാനമന്ത്രി ജൻ ധൻ യോജന വഴി ബാങ്ക് അക്കൗണ്ട് എടുപ്പിച്ചപ്പോൾ എതിർപ്പ് ഉയർത്തിയവർ ഇന്ന് നിശബ്ദമായി ഈ ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങളുടെ പങ്ക് പറ്റുന്നു. ബാങ്ക് അക്കൗണ്ടുകളും ആധാറും പാൻ കാർഡും പരസ്പരം ബന്ധിപ്പിച്ചതിലൂടെ, അഴിമതി രഹിതവും ചൂഷണ രഹിതവുമായി സാധാരണക്കാരിൽ സാധാരണക്കാരൻ പോലും ഈ വിപ്ലവത്തിന്റെ ഗുണഭോക്താവാകുന്നു.
രാജ്യത്ത് നിലവിൽ ആകെ ഉള്ളത് 460 മില്ല്യൺ ജൻ ധൻ അക്കൗണ്ടുകളാണ്. രാജ്യത്തെ 99 ശതമാനം ജനങ്ങൾക്കും ഇന്ന് ആധാർ നമ്പറും ഉണ്ട്.
ഈ സാഹചര്യത്തിൽ, ഡിജിറ്റൽ സമ്പദ്ഘടന എന്ന ആശയത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന്, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി കഴിഞ്ഞു. ഡിജിറ്റൽ രൂപ അവതരിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം, ഈ മഹത്തായ ഉദ്യമത്തിന്റെ അടുത്ത ഘട്ടമാണ്.
ഇതുമായി ചേർത്ത് വായിക്കപ്പെടേണ്ട മറ്റൊരു നേട്ടമാണ്, ടോൾ രംഗത്തെ ഡിജിറ്റൽ വത്കരണം. ഫാസ്റ്റാഗ് നടപ്പിലാക്കിയത് ഈ ലക്ഷ്യത്തോടെയാണ്. നിലവിലെ രാജ്യത്തെ ദേശീയപാതകളിൽ ആകെ 429 ടോൾ പ്ലാസകളാണ് ഉള്ളത്. ആകെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ആകട്ടെ 36 മില്ല്യൺ ഫാസ്ടാഗുകളാണ്.
ഇന്ന് നമ്മുടെ നാട്ടിൽ വൈദ്യുതി ബില്ലുകൾ, വെള്ളക്കരം, പാചക വാതക ബില്ലുകൾ ഉൾപ്പെടെ ഉള്ളവ കറൻസി രഹിതമായാണ് അടയ്ക്കുന്നത്. ഭാരത് ബിൽ പേമെന്റ് സിസ്റ്റം എന്ന ഈ സംവിധാനവും ഡിജിറ്റൽ പേമെന്റ് വിപ്ലവത്തിന് മുതൽക്കൂട്ടാണ്.
ഇന്റർനെറ്റ് രഹിത ഡിജിറ്റൽ ബാങ്കിംഗ് എന്നതാണ്, ഡിജിറ്റൽ പേമെന്റ് വിപ്ലവത്തിലെ അടുത്ത സുപ്രധാന ഘട്ടം. ഇതിനുള്ള ആദ്യ ചവിട്ടുപടി, രാജ്യത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി താണ്ടിക്കഴിഞ്ഞു. ഇതും വിജയത്തിലെത്തിയാൽ, ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഡിജിറ്റലൈസേഷന്റെ അമരത്ത് ഇന്ത്യയുടെ സ്ഥാനം ഒന്നു കൂടി ഉറപ്പിക്കപ്പെടും എന്നത് അവിതർക്കിതമാണ്.
Discussion about this post