ബംഗളൂരു: തന്നെ കണ്ടത് വിജേഷ് പിള്ളയെന്ന വിജയ് പിള്ള സമ്മതിച്ചുവെന്ന് സ്വപ്‌ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്തതും സമ്മതിച്ചു. എന്ത് നിയമ നടപടിയും നേരിടാൻ താൻ തയ്യാറാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും വിജേഷിന് മറുപടിയായി സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വപ്‌നയുടെ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് വിജേഷ് പിള്ള ഇന്ന് രാവിലെ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. പിന്നാലെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സ്വപ്‌ന ഇതിന് മറുപടി നൽകിയത്.
” താൻ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവമാണ്. 30 കോടിയുടെ കാര്യം വിജേഷ് പിള്ള സമ്മതിക്കുന്നുണ്ട്. ജയ്പൂർ, ഹരിയാന തുടങ്ങിയ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞതും ഇയാൾ സമ്മതിക്കുന്നുണ്ട്. എം.വി.ഗോവിന്ദന്റെ പേര് പരാമർശിച്ചതായും സമ്മതിച്ചു. തെളിവ് ചോദിച്ച കാര്യവും, വിമാനത്താവളത്തിലെ ഭീഷണയും സമ്മതിച്ചു.
ഇങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. വിജേഷ് പിള്ളയും പരാതി കൊടുത്തെന്ന് പറയുന്നു. എന്ത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണ്. തനിക്കൊന്നും മറയ്ക്കാനില്ല. ഇനി നിജസ്ഥിതി കണ്ടെത്തേണ്ടത് ഇഡിയും പോലീസുമാണ്.
തെളിവ് പുറത്ത് വിടാനുള്ള വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. വിജേഷ് കോടതിയെ സമീപിച്ചാൽ തെളിവുകൾ കോടതിയിലും നൽകും. എം.വി.ഗോവിന്ദന്റെ നിയമ നടപടിയേയും നേരിടും. പോരാട്ടം തുടരും. സത്യം പുറത്തെത്തിക്കുമെന്നും സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. നിയമ നടപടികളുടെ ഭാഗമായി തെളിവുകൾ കർണാടക പോലീസിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി.
Discussion about this post