തിരുവനന്തപുരം: കൊച്ചിയിൽ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മാദ്ധ്യമ പ്രവർത്തക സുജയ്യ പാർവ്വതിയ്‌ക്കെതിരെ നടപടിയുമായി 24 ന്യൂസ് ചാനൽ. ചാനൽ മേധാവി ശ്രീകണ്ഠൻ നായർ സുജയ്യ പാർവ്വതിയെ സസ്‌പെൻഡ് ചെയ്തുവെന്നാണ് വിവരം.
മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരായ അസാധാരണ നടപടിയിൽ പ്രതിഷേധിച്ച് ബിഎംഎസ് പ്രതിഷേധവും പ്രകടനവും നടത്തുകയാണ്. ശ്രീകണ്ഠൻ നായരുടെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. കാസർഗോഡ് ബ്യൂറോയിലേക്കും ബിഎംഎസ് പ്രവർത്തകർ മാർച്ച് നടത്തുകയാണ്. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഓടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
നരേന്ദ്രമോദിയുടെ ഒമ്പത് വർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം ഉണ്ടാക്കിയെന്നായിരുന്നു സുജയ്യ പാർവ്വതി പ്രസംഗത്തിൽ പറഞ്ഞത്. പൊതുവേ ബിഎംഎസ് പരിപാടികളിലേക്ക് മാദ്ധ്യമപ്രവർത്തകർ വരുമ്പോൾ കേൾക്കാറുളള ഒരു ചോദ്യം നിങ്ങൾ സംഘിയായതുകൊണ്ടാണോ പോകുന്നത് എന്നാണ്. എന്നാൽ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നാണ് തന്റെ മറുപടിയെന്ന് അവർ പറഞ്ഞു. കാരണം, ബിഎംഎസ് എന്നത് സിഐടിയു പോലെയും എഐടിയുസി പോലെയും ഒക്കെ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്ന് സുജയ്യ പാർവ്വതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇടത് സംഘടനകൾക്കായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാദ്ധ്യമപ്രവർത്തകർ പോകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അല്ലെങ്കിൽ, ആ പാർട്ടിയുടെ പോഷകസംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ക്ഷണം ലഭിച്ചാലും പങ്കെടുക്കാൻ കഴിയാതിരുന്ന അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം അതൊരു രാഷ്ട്രീയ നിലപാടെടുക്കലായി കാണും. അതുകൊണ്ടു തന്നെ അങ്ങനുളള പരിപാടികളിൽ പലപ്പോഴും സ്നേഹപൂർവ്വം ക്ഷണം നിരസിക്കേണ്ടി വന്നിട്ടുണ്ടെന്ന് സുജയ പാർവ്വതി പറഞ്ഞു. അതിനുളള ക്ഷമാപണം കൂടിയാണ് ഈ വേദിയിലെ തന്റെ സാന്നിദ്ധ്യമെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരായ നടപടി.
Discussion about this post