കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ വിഷപ്പുകയിൽ വീർപ്പുമുട്ടുന്ന കൊച്ചിയിലെ ജനങ്ങളുടെ അവസ്ഥയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകൻമാർക്കെതിരെ തുറന്നടിച്ച് നടൻ ഹരീഷ് പേരടി. കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു…ശുഭ മാലിന്യരാത്രി…പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും…തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
യഥാർത്ഥ മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണെന്നും അല്ലാത്ത കാലത്തോളം നമ്മളീ കട്ട പുകയും ശ്വസിച്ച്.. ജനങ്ങളെ പൊട്ടൻമാരാക്കുന്ന ഈ മര ഊളകൾക്ക് ചെല്ലും ചിലവും കൊടുത്ത് കഴിയേണ്ടിവരുമെന്നും ഹരീഷ് പേരടി കഴിഞ്ഞ ദിവസവും വിമർശിച്ചിരുന്നു.
ഉത്തരേന്ത്യൻ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലുമൊക്കെ പ്രതികരിക്കുന്ന മലയാളത്തിലെ മുൻനിര അഭിനേതാക്കളുടെയെല്ലാം ഫേസ് ബുക്ക് പേജുകളിൽ ആളുകൾ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായി ഒൻപത് ദിവസമായിട്ടും കൊച്ചി നഗരത്തിൽ വിഷവായു ശ്വസിച്ചു കഴിയേണ്ടി വരുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രതികരണങ്ങൾ.
ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് ഉൾപ്പെടെയുളള നടൻമാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രതികരണങ്ങളും സ്‌ക്രീൻഷോട്ടുകളും വ്യാപകമായി ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്. ആമസോൺ കാടുകളിൽ തീപിടിച്ചപ്പോൾ ഡൽഹിയിൽ പ്രതിഷേധിക്കാൻ പോയ മന്ത്രി മുഹമ്മദ് റിയാസിന്റെ അന്നത്തെ പ്രതിഷേധചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസ്‌കാരിക നായകരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ വിമർശിക്കുന്നത്.
Discussion about this post