തെലങ്കാന: ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിതയെ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് കവിത ഡൽഹി ഇഡി ഓഫീസിൽ ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്‌ക്കൊപ്പമാണ് കവിതയേയും ചോദ്യം ചെയ്യുക. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരുന്നതെങ്കിലും കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ കവിതയെ സി.ബി.ഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് മലയാളി വ്യവസായി അരുൺ പിള്ളയെ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്തത്. ഇയാൾ കവിതയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്. സിസോദിയ അടക്കം ഇതുവരെ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
അതേസമയം കേസിൽ തന്റെ മകൾ കവിതയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആർ പറഞ്ഞു. കവിതയെ അറസ്റ്റ് ചെയ്ത് ബിആർഎസിനെ കീഴ്‌പ്പെടുത്താൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്നാണ് കെസിആറിന്റെ ആരോപണം. തെലങ്കാന രാജ്യത്തിന് മാതൃകയായി മാറുകയാണ്. മറ്റ് സംസ്ഥാനങ്ങളും ഇന്ന് തെലങ്കാനയെ മാതൃകയാക്കുകയാണ്. ഇതിനെ തടയാനാണ് ബിജെപിയുടെ ഗൂഢാലോചനയെന്നും കെസിആർ ആരോപിച്ചു.
Discussion about this post