തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താൻ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നതിന് പാർട്ടിയുടെ അനുമതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടം കൊടുക്കലല്ല പണി, മറ്റു പണികൾ ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. സത്യസന്ധമായ കാര്യങ്ങൾ ആര് മൂടിവെച്ചാലും പുറത്ത് വരും. തനിക്കെതിരെ ഉന്നയിച്ച ആരോപണം പോലെയല്ല തോമസ് ഐസക്കിനെതിരെയും കടകംപള്ളി സുരേന്ദ്രനെതിരേയും ഉന്നയിച്ചിരിക്കുന്നത്. അതിനൊന്നും ഒരു ഗൗരവവുമില്ല. നിയമനടപടി സ്വീകരിക്കാൻ പാർട്ടി അവരെ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ സ്വപ്‌ന ഉൾപ്പെടെയുള്ള സ്വർണക്കടത്തുകാർക്കെതിരെ എടുത്ത കേസുമായി തങ്ങൾക്ക് എന്താണ് പ്രശ്‌നം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടിയിൽ കനമുള്ളവനേ വഴിയിൽ ഭയപ്പെടേണ്ടതുളളൂവെന്ന് പിണറായി വിജയൻ നേരത്തെ പറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് മാനനഷ്ടം കൊടുക്കലല്ല പണി. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താൻ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post