കോഴിക്കോട് : ഹയർസെക്കൻഡറി ഒന്നാം വർഷ ചോദ്യപേപ്പർ ചുവന്ന നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ച മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്‌നം. നിറമല്ല പ്രവർത്തനമാണ് പ്രധാനം’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ എന്നാണ് അബ്ദുൾ റബ്ബ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ.. ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെ എസ് ആർ ടി സി ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നതെന്നായിരുന്നു അബ്ദുൾ റബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടക്കുന്നതിനാൽ ചോദ്യപ്പേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ നിറം മാറിയതിനാൽ ചോദ്യങ്ങൾ വായിച്ച് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
Discussion about this post