ഭോപ്പാൽ: നമീബയിൽ നിന്നും എത്തിച്ച ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. രണ്ട് ചീറ്റകളെയാണ് കുനോ നാഷണൽ പാർക്കിലെ കാട്ടിലേക്ക് തുറന്നുവിട്ടത്. ആറ് മാസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതോടെയായിരുന്നു ഇവയെ തുറന്നുവിടാൻ തീരുമാനിച്ചത്.
ഒബാൻ, ആശ എന്നിവരെയാണ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കാട്ടിലേക്ക് തുറന്നുവിട്ടത്. പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ജെഎസ് ചൗഹാൻ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഒബാനെയും ആശയെയും തുറന്നുവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇരുവരും കാട്ടിൽ വിഹരിക്കുകയാണ്.
കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഒബാനയും ആശയും ഉൾപ്പെടെ എട്ട് ചീറ്റകളെ നമീബയിൽ നിന്നും നാഷണൽ പാർക്കിൽ എത്തിയത്. തുടർന്ന് ഇവയെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു. ആരോഗ്യം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇവയെ പ്രത്യേക കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നത്. ഇവയ്‌ക്കൊപ്പം എത്തിച്ച ബാക്കി ആറ് ചീറ്റകൾ ഇപ്പോഴും നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുകയാണ്. വരും ദിവസങ്ങളിൽ ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇവയെയും കാട്ടിലേക്ക് തുറന്നുവിടും.
അതേസമയം കഴിഞ്ഞ മാസം എത്തിച്ച 12 ചീറ്റകളും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലുണ്ട്. ഏഴ് ആൺ ചീറ്റകളും, അഞ്ച് പെൺ ചീറ്റകളുമാണ് ഇക്കൂട്ടത്തിൽ ഉള്ളത്. നിലവിൽ ഇവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. ആറ് മാസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവയെയും കാട്ടിലേക്ക് തുറന്നുവിടും.
Discussion about this post