തിരുവനന്തപുരം: ബ്രഹ്മപുരം പ്രതിസന്ധിയിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൊല്ലം മാതൃകയിൽ ബ്രഹ്മപുരം കൈകാര്യം ചെയ്ത് കൊണ്ടുപോകാൻ സാധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു സർക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ല. അവർ കൃത്യമായി തന്നെ ഇടപെട്ടു. ആക്ഷേപങ്ങൾ പരിശോധിക്കും.
സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. വിഷയത്തിൽ കൃത്യമായ നടപടികളുണ്ടാകും. കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിനെതിരായ ആക്ഷേപം ശരിയല്ല. കൃത്യമായി പരിശോധിച്ചാണ് പണം നൽകിയത്. ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ പറയുന്നു.
കക്കുകളി നാടക വിവാദത്തിലും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. നാടകം നാടകത്തിന്റേതായ രൂപത്തിൽ പോകും. ആർക്കും വിമർശിക്കാം. നാടകം അവതരിപ്പിക്കാനുള്ള അവകാശവും അതിനെ വിമർശിക്കാനുള്ള അവകാശവും ഉണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. തൃശൂർ അതിരൂപതയും കെസിബിസിയും ക്രിസ്തീയ സംഘടനകളുമെല്ലാം നാടകത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
കക്കുകളി ഉന്നത കലാസൃഷ്ടിയെന്ന് വരുത്തി തീർക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് തൃശൂർ അതിരൂപത ഇന്ന് ഇടവകകളിൽ വായിച്ച സർക്കുലറിൽ പറയുന്നത്. ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം. ഇടത്പക്ഷം മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന കാര്യം ഇനി ആലോചിക്കണം. ക്രൈസ്തവ വിശ്വാസികളേയും പുരോഹിതരേയും അപമാനിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു.
Discussion about this post