ന്യൂഡൽഹി: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും പരാജയപ്പെടുമെന്ന ഭയമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിൽ ഉടനീളം നിഴലിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യുകെയിൽ നടന്ന ഒരു പരിപാടിക്കിടെ രാഹുൽ നടത്തിയ പരാമർശങ്ങളെ വിമർശിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. ജനങ്ങളുടെ പിന്തുണയിൽ അധികാരത്തിലെത്തിയ ഗാന്ധി കുടുംബം എല്ലാം കിട്ടിയപ്പോൾ ജനങ്ങളെ മറന്നുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
” അമേഠിയിലെ തോൽവിയിൽ അദ്ദേഹം കണ്ണീരൊഴുക്കുന്നുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണ്. അതിനെ അംഗീകരിക്കുന്നതിന് പകരം 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് രാഹുലിന്റെ പ്രസ്താവനകളിലെല്ലാം നിഴലിക്കുന്നത്. ഗാന്ധി കുടുംബം ഒരിക്കലും അമേഠിയിലെ ജനങ്ങളുടെ വേദനയും കഷ്ടപ്പാടും മനസിലാക്കിയിട്ടില്ല.
ആ പ്രദേശത്തിന്റെ വികസനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. കഴിഞ്ഞ എട്ട് വർഷമായി ഞാൻ അമേഠിയിൽ തന്നെയുണ്ട്. അവിടെ എല്ലാവരും പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകുന്നു. അതുകൊണ്ടാണ് ദീദി എന്ന പദവി തന്ന് മൂത്ത സഹോദരിയായി അവർ എന്നെ കണക്കാക്കുന്നതെന്നും” സ്മൃതി ഇറാനി പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്.
Discussion about this post