തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനത്തിന്റെ ഉള്ളിൽ നിന്ന് സ്വർണം കണ്ടെത്തി. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സീറ്റിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 2.70 കിലോ സ്വർണമിശ്രിതമാണ് കണ്ടെത്തിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും സംശയമുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് ഇത്ര വലിയ അളവിൽ സ്വർണം പിടികൂടുന്നത്. കസ്റ്റംസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിനുള്ളിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് സ്വർണമിശ്രിതം സീറ്റിന്റെ അടിയിൽ നിന്നും ലഭിക്കുന്നത്. ഇതിന് ഏകദേശം ഒരു കോടിയിലധികം രൂപ വില വരുമെന്നാണ് അധികൃതർ പറയുന്നത്.
യാത്രക്കാർ ഉപേക്ഷിച്ച് പോയ സ്വർണം വിമാനത്തിലെ ജീവനക്കാർ പുറത്തേക്ക് കടത്തുന്നുണ്ട് എന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ജീവനക്കാരെ നേരത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂരും കൊച്ചിയിലും സ്വർണവേട്ട കർശനമാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരം വീണ്ടും കടത്ത് കേന്ദ്രമായി മാറുന്നത്.
Discussion about this post