ബംഗളൂരു: ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ദർഗ പൊളിച്ച് മാറ്റി ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ഹിന്ദു വിശ്വാസികൾ. ചിക്കമംഗളൂരു ജില്ലയിലെ മഹ്ജിദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹസ്രത് സയ്യിദ് ബാദ്ഷാ ദർഗയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 18ാം നൂറ്റാണ്ടിൽ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം ടിപ്പു സുൽത്താൻ ഇടിച്ച് പൊളിച്ചതാണെന്നും വിശ്വാസികൾ പറഞ്ഞു.
വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള ദർഗയുടെ താഴികക്കുടത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഭൂമി തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ രംഗത്ത് എത്തിയത്. ദർഗ നിലനിന്നിരുന്ന സ്ഥലത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദ്രമൗലി ക്ഷേത്രമാണ് സ്ഥിതി ചെയ്തിരുന്നത്. ഇത് തകർത്ത് ആ ആസ്ഥാനത്ത് ദർഗ പണിയുകയായിരുന്നു. ദർഗയ്ക്കുള്ളിലെ തൂണുകളിലുള്ള കൊത്തു പണികൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ദർഗയിലെ തൂണിന്റെയും മറ്റും കൊത്തുപണികൾ ക്ഷേത്രത്തിന്റേതിന് സമാനമാണെന്നും ഹിന്ദു വിശ്വാസികൾ വ്യക്തമാക്കി. ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പെയ്നും ഇവർ തുടക്കം കുറിച്ചിട്ടുണ്ട്.
അതേസമയം ഹിന്ദു വിശ്വാസികളുടെ വാദം തള്ളി ദർഗ കമ്മിറ്റിയും രംഗത്ത് എത്തി. ദർഗ നിൽക്കുന്ന സ്ഥലം ഹിന്ദുക്കളുടേതാണ് എന്നതിന് തെളിവ് കാണിക്കണം. ദർഗ പിടിച്ചെടുക്കാനുള്ള അടവാണ് ഇത്. 200 വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ ദർഗയുണ്ടെന്നും കമ്മിറ്റി പറഞ്ഞു.
Discussion about this post