തിരുവനന്തപുരം: ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമാകുന്ന എച്ച്3എൻ2 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 13 കടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇൻഫ്ലുവൻസ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, എല്ലാവരും ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് മുൻ കൊവിഡ് നോഡൽ ഓഫീസർ അമർ എസ് ഫെറ്റിൽ പറഞ്ഞു. മാസ്ക് ഉപയോഗം ശീലമാക്കണം. രോഗബാധയുള്ളവർ മതിയായ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം. രോഗികൾ വീടുകളിൽ തന്നെ കഴിയുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്ത് ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എച്ച്3എൻ2 ഉൾപ്പെടെയുള്ള എല്ലാ പകർച്ചപ്പനികളും നേരിടാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, മറ്റു പകർച്ചവ്യാധികൾ എന്നിവ സ്ഥിരീകരിക്കുന്ന രോഗികളുടെ കണക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശിച്ചിരുന്നു.
ചുമയും പനിയും ശ്വാസതടസവുമാണ് എച്ച്3എൻ2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങളെന്ന് ഐ സി എം ആർ അറിയിക്കുന്നു. കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ബാധിക്കുന്ന രോഗമാണ് എച്ച് 3 എൻ 2.
ദീർഘകാലം നീണ്ടു നിൽക്കുന്ന ചുമയും രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. എച്ച് 3 എൻ 2 ബാധിച്ച് ചികിത്സ തേടിയവരിൽ നിശ്ചിത ശതമാനം പേർക്കും ന്യൂമോണിയ ബാധിച്ചതായും ഐ സി എം ആർ അറിയിച്ചു. മിക്ക കേസുകളിലും പോസ്റ്റ് വൈറൽ ബ്രോങ്കൈറ്റിസ് എന്ന സങ്കീർണതയും ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
5 വയസിൽ താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ളവരിലും സങ്കീർണ്ണതകൾ വർദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഗർഭിണികൾ, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരിലും രോഗബാധ ഗുരുതരമായേക്കാം. ശ്വാസതടസം, നെഞ്ചിൽ ഭാരമുള്ള വരണ്ട ചുമ എന്നിവ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നാൽ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
ചൂട് കാലമായതിനാൽ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ അനാവശ്യമായി പോകുന്നത് ഒഴിവാക്കണം. യാത്രകൾ പോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post