ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി മുതല്‍ മൈക്കലാഞ്ചലോയുടെ ഡേവിഡ് വരെ ലോകപ്രശസ്തമായ ചില ശില്പ്പങ്ങളില് ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ലിങ്കണ് സ്മാരകം
അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റായ എബ്രഹാം ലിങ്കന്റെ സ്മരണാര്‍ത്ഥം വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ സ്ഥാപിച്ചിട്ടുള്ള ലിങ്കണ് സ്മാരകത്തില്‍ നിരവധി രഹസ്യ സൂചകങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ലിങ്കണ് പ്രതിമയുടെ മുടിയില്‍ ജെഫേഴ്സണ്‍ ഡേവിസിന്റെ രൂപം കാണാമെന്നും ലിങ്കന്റെ കൈകളില്‍ ആംഗ്യഭാഷയിലെ ‘A’, ‘L’ എന്നീ അക്ഷരങ്ങള്‍ കാണാമെന്നുമെല്ലാം ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ലിങ്കന്റെ ഇരിപ്പിടത്തില്‍ ചില സന്ദേശങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. നിരവധി ദണ്ഡുകള് ഒരു തുകല്‍ ചരട് കൊണ്ട് കെട്ടിയുണ്ടാക്കിയ സിംഹാസനമാണത്. പുരാതന റോമില്‍ അധികാരത്തിന്റെ സൂചകമായിരുന്നു ഇത്തരം ഇരിപ്പിടങ്ങള്‍.
വാഷിംഗ്ടണ്‍ സ്മാരകം
വാഷിംഗ്ടണ്‍ സ്മാരകവുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് അതിന്റെ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കോണ്‍സ്പിരസി തിയറികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സ്മാരകത്തിന്റെ ഏറ്റവും മുകളില്‍ അലൂമിനിയം കൊണ്ടുണ്ടാക്കിയ ഒരു പിരമിഡ് ആണുള്ളത്. പ്രാചീന ഈജിപ്തിലെ സ്മാരകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണിത്. മാത്രമല്ല, ഈ സ്മാരകത്തിന്റെ ഏറ്റവും മുകളില്‍ ചില ശ്രദ്ധേയമായ തീയ്യതികളും പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന്റെ കിഴക്ക് ഭാഗത്ത് ലാറ്റിന്‍ ഭാഷയില്‍ ‘laus Deo’ എന്ന് എഴുതിയിട്ടുണ്ട്, ദൈവത്തിന് സ്തുതി എന്നാണ് ഇതര്‍ത്ഥമാക്കുന്നത്.
മാര്ട്ടിന് ലൂതര്‍ കിംഗ് ജൂനിയറിന്റെ പ്രതിമ
ഈ സ്മാരകം സ്ഥിതി ചെയ്യുന്നത് ‘1964 ഇന്‍ഡിപ്പെന്‍ഡന്‍സ് ഏവ് എസ് ഡബ്ല്യൂ വാഷിംഗ്ടണ്‍ ഡിസി’യില്‍ ആണ്. ഇതൊരു സ്ഥലമാണോ എന്ന് സംശയിക്കേണ്ട. 1964ലെ സിവില്‍ അവകാശ നിയമത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് ഇങ്ങനെ പേര് നല്‍കിയിരിക്കുന്നത്. മാര്ട്ടിന് ലൂതര്‍ കിംഗിന്റെ 1963ലെ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗമാണ് ഈ പ്രതിമ പ്രതിനിധാനം ചെയ്യുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, “നിരാശയുടെ പര്‍വ്വതത്തിലും പ്രതീക്ഷയുടെ ഒരു ശിലയുണ്ടാകും” എന്ന വാചകത്തിന്റെ ദൃശ്യവല്‍ക്കരണമാണ് ആ പ്രതിമ. മാത്രമല്ല, ഈ പ്രതിമ എബ്രഹാം ലിങ്കന്റെയും തോമസ് ജെഫേഴ്സണിന്റെയും പ്രതിമകളോട് സാദൃശ്യമുള്ളതാണ്.
മൈക്കലാഞ്ചലോയുടെ ഡേവിഡ്
നവോത്ഥാന കാലഘട്ടത്തിലെ അറിയപ്പെടുന്ന ശില്‍പ്പിയായ മൈക്കലാഞ്ചലോയുടെ അറിയപ്പെടുന്ന ശില്‍പ്പമാണ് ഡേവിഡ്. ഈ ശില്പ്പത്തിലും അധികമാരും ശ്രദ്ധിക്കാത്ത ഒന്ന് ഒളിഞ്ഞിരിക്കുന്നുണ്ട്. ഡേവിഡിന്റെ വലതുകയ്യില്‍ ആരുടെയും ശ്രദ്ധയില്‍ വരാത്ത ഒരു ആയുധം ഉണ്ട്. സാധനങ്ങള്‍ എറിഞ്ഞുവീഴ്ത്തുന്നതിന് ഉപയോഗിക്കുന്ന ഫസ്റ്റിബള്‍ ആണ് അത്.
മൈക്കലാഞ്ചലോയുടെ പിയത്ത
മൈക്കലാഞ്ചലോയുടെ മറ്റ് ശില്പ്പങ്ങളില് നിന്നും വ്യത്യസ്തമായി യേശുവിനെ മടിയില്‍ കിടത്തിയ മേരിയുടെ ഈ ശില്‍പ്പത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിട്ടുണ്ട്. മേരിയുടെ ശരീരത്തില്‍ ഒരു പട്ടയിലാണ് മൈക്കലാഞ്ചലോയുടെ പേര്. എതിരാളിയായ ഒരു കലാകാരനോടുള്ള പ്രതീകാത്മകമായാണ് മൈക്കലാഞ്ചലോ ഇങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു.
സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി
1886ലാണ് ന്യൂയോര്‍ക്കിലെ ലോകപ്രശസ്തമായ ഈ ശില്‍പ്പം നിലവില്‍ വന്നത്. ഫ്രാന്‍സ് സമ്മാനിച്ച ഈ ശില്‍പ്പം ഫ്രാന്‍സിലെയും അമേരിക്കയിലെയും ജനങ്ങളുടെ സൗഹൃദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. അടിമത്തം അവസാനിച്ചതിന്റെ പ്രതീകം കൂടിയാണ് ഈ ശില്‍പ്പം. ഈ ശില്‍പ്പത്തിന്റെ താഴെയാണ് ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ആ രഹസ്യമിരിക്കുന്നത്. പൊട്ടിയ ചങ്ങലയ്ക്ക് മുകളിലാണ് ഉയര്‍ത്തിപ്പിടിച്ച വലതുകയ്യില്‍ ഒരു വിളക്കും ഇടതുകയ്യില്‍ സ്വാതന്ത്ര്യപ്രഖ്യപന രേഖയുമായി ഈ സ്ത്രീശില്‍പ്പം നില്‍ക്കുന്നത്.
നെഫര്‍റ്റിറ്റിയുടെ അര്‍ദ്ധകായ പ്രതിമ
ഈജിപ്ഷ്യന്‍ റാണിയായ നെഫര്‍റ്റിറ്റിയുടെ പ്രശസ്തമായ അര്‍ദ്ധകായ പ്രതിമ 1345 ബിസിയില്‍ തുത്തുമോസ് എന്ന ശില്‍പ്പി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഇതുകാണുന്ന ആരും ആദ്യം ശ്രദ്ധിക്കുന്ന കാര്യം ഈ ശില്‍പ്പത്തിന് ഒരു കണ്ണില്ലെന്ന കാര്യമാണ്. എന്നാല്‍ ഈ കണ്ണ് പിന്നീട് നഷ്ടമായതായിരിക്കില്ലെന്നും തുടക്കം മുതല്‍ തന്നെ കണ്ണില്ലാത്ത രീതിയിലായിരുന്നു ഈ ശില്‍പ്പമെന്നുമാണ് പണ്ഡിതര്‍ കരുതുന്നത്. എന്നാല്‍ ശില്‍പ്പി ഇത് മനപ്പൂര്‍വ്വം ചെയ്തതായിരിക്കുമോ ആണെങ്കില്‍ എന്തുകൊണ്ടായിരിക്കും അത്തരത്തില്‍ ഒരു കണ്ണില്ലാതെ ഈ പ്രതിമ നിര്‍മ്മിച്ചത് എന്നുള്ള കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.
മൗണ്ട് റഷ്മോര്‍
മൗണ്ട് റഷ്മോറിലെ എബ്രഹാം ലിങ്കണിന്റെ പ്രതിമയ്ക്ക് പിറകിലായി ഒരു രഹസ്യ അറ ഉണ്ട്. ശില്‍പ്പിയായ ഗസ്റ്റണ്‍ ബോര്‍ഗ്ലം ഈജിപ്തിലെ ശവകുടീരങ്ങളിലുള്ള രഹസ്യഅറയ്ക്ക് സമാനമായാണ് ഇതുണ്ടാക്കിയത്. ‘ഹാള്‍ ഓഫ് റെക്കോഡ്സ്’ എന്ന ഈ അറ അമേരിക്കയുടെ ആദ്യ 150 വര്‍ഷ ചരിത്രത്തത്തിലെ പ്രസക്തങ്ങളായ കലാസൃഷ്ടികള്‍ സൂക്ഷിക്കാനുള്ള അറ എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബോര്‍ഗ്ലം മരണമടഞ്ഞു. 1990കളില്‍ ഇതിന്റെ പണി പുനരാരംഭിച്ചെങ്കിലും ഈ മുറിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
പീറ്റര്‍ ദ ഗ്രേറ്റിന്റെ പ്രതിമ
റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന, ‘മഹാനായ പീറ്റര്‍’ എന്നറിയപ്പെടുന്ന പീറ്റര്‍ ഒന്നാമന്റെ മോസ്കോയിലെ പ്രതിമ വിസ്മയപ്പെടുത്തുന്ന ഒരു കലാസൃഷ്ടിയാണ്. അത്ര മഹത്തായ ചരിത്രമല്ല പീറ്ററിനുള്ളത്, മാത്രമല്ല അദ്ദേഹം മോസ്കോയെ വെറുക്കുകയും ചെയ്തിരുന്നു. എങ്കിലും റഷ്യന്‍ നാവികസേന സ്ഥാപിച്ചത് അദ്ദേഹമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ സ്മരാണാര്‍ത്ഥം ഇങ്ങനെയൊരു പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ ഈ പ്രതിമയ്ക്ക് പീറ്ററുമായി ഒരു ബന്ധവുമില്ലെന്ന് ഒരു വാദമുണ്ട്. പകരം ക്രിസ്റ്റഫര്‍ കൊളംബസിനോടുള്ള ആദരസൂചകമാണ് ഈ പ്രതിമയെന്നും പറയപ്പെടുന്നു. ഈ പ്രതിമ നിര്‍മ്മിച്ച സുറബ് സെറട്ടെല്ലി പ്രതിമ ആരെങ്കിലും വാങ്ങിക്കുന്നതിന് വേണ്ടിയാണ് അതിലുള്ള വ്യക്തിയുടെ പേരുവിവരങ്ങള്‍ മാറ്റിയതെന്നാണ് പറയപ്പെടുന്നത്.
മൈക്കലാഞ്ചലോയുടെ മോസസ്
മൈക്കലാഞ്ചലോയുടെ മോസസിന്റെ ശില്‍പ്പം വിചിത്രമായ ഒന്നാണ്. ഇതില്‍ മോസസിന് കൊമ്പുകള്‍ ഉള്ളതായി കാണാം. ഹിബ്രുവില് മോസസിന്റെ മുഖത്തെ ‘പ്രകാശകിരണങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടായിരിക്കും കിരണങ്ങള്‍ പോലെ മൈക്കലാഞ്ചലോ കൊമ്പുകളോടെയുള്ള മോസസിനെ സൃഷ്ടിച്ചത്.
ക്രിപ്റ്റോസ്
ജിം സാന്‍ബോണിന്റെ ക്രിപ്റ്റോസ് എന്ന ശില്‍പ്പം വിര്‍ജീനിയയിലെ സിഐഎ ക്യാംപസില്‍ ആണുള്ളത്. കോഡ് ഭാഷയിലുള്ള നാല് വ്യത്യസ്ത ഖണ്ഡികകള്‍ ആ ശില്‍പ്പത്തിലുണ്ട്. എന്നാല്‍ അതില്‍ മൂന്നെണ്ണമേ ഇതുവരെ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളു. ഒരു ഖണ്ഡിക ശില്പ്പിയുടെ തന്നെ കവിതയിലെ ഒരു വരിയാണ്. മറ്റൊരെണ്ണം കുഴിച്ചുമൂടപ്പെട്ട എന്തിന്റെയോ സ്ഥലവിവരണമാണ്. മൂന്നാമത്തേത്, ടുട്ടാന്‍കാമന്‍ രാജാവിന്റെ ശവകുടീരം കണ്ടെത്തിയ ആര്‍ക്കിയോളജിസ്റ്റായ ഹൊവാര്‍ഡ് ക്രേറ്ററിന്റെ വാക്കുകളാണ്. നാലാമത്തെ ഖണ്ഡിക ഇപ്പോഴും അജ്ഞാതമാണ്.
ലാസ് കോളിന്‍സിലെ കാട്ടുകുതിരകള്‍
വെള്ളത്തിലൂടെ കുതിക്കുന്ന കാട്ടുകുതിരകളുടെ സുന്ദരശില്‍പ്പമാണ് റോബര്‍ട്ട് ഗ്ലെന്നിന്റെ കരവിരുതില്‍ പിറന്ന ‘ലാസ് കോളിന്‍സിലെ കാട്ടുകുതിരകള്‍’. ടെക്സസിലെ കാട്ടുകുതിരകളാണ് ഈ ശില്‍പ്പത്തിലുള്ളത്. ടെക്സസിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള മെരുങ്ങാന്‍ കൂട്ടാക്കാത്ത ഈ കുതിരകളുടെ ചരിത്രം വിശദമായി പഠിച്ചാണ് ഗ്ലെന്‍ ഈ ശില്‍പ്പം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. തെക്കന്‍ സ്പെയിനുമായുള്ള അവയുടെ ബന്ധം മുതല്ക്കുള്ള കാര്യം ഗ്ലെന്‍ പഠനവിധേയമാക്കിയിരുന്നു. എട്ടുവര്‍ഷമാണ് ശില്‍പ്പനിര്‍മ്മാണത്തിനും അതിനെ കുറിച്ച് പഠിക്കുന്നതിനുമായി അദ്ദേഹം മാറ്റിവെച്ചത്.
ചന്ദ്രനിലെ ‘വീണുപോയ ബഹിരാകാശയാത്രികന്’
ബെല്‍ജിയന്‍ കലാകാരനായ പോള്‍ വാന്‍ ഹോയ്ഡോണ്‍ക് രൂപകല്‍പ്പന ചെയ്ത ‘ഫാളന്‍ ആസ്ട്രോനട്ട്’ 3.5 ഇഞ്ച് വലുപ്പത്തിലുള്ള അലൂമിനിയത്തില്‍ തീര്‍ത്ത ഒരു പ്രതിമയാണ്. സ്പേസ്സ്യൂട്ട് അണിഞ്ഞ ഒരു ബഹിരാകാശയാത്രികന്റെ രൂപത്തിലാണ് അതുണ്ടാക്കിയിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെ മരണമടഞ്ഞ ബഹിരാകാശ യാത്രികരോടുള്ള സ്മരാണര്‍ത്ഥമായിരുന്നു അത് നിര്‍മ്മിച്ചിരുന്നത്. ഈ പ്രതിമയും അതോടൊപ്പം ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെ മരിച്ച 14 യാത്രികരുടെ പേരുകള്‍ കൊത്തിയ ഫലകവും അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലേക്ക് കൊണ്ടുപോയിരുന്നു. അവര്‍ മുകളില്‍ കാണുന്ന ചിത്രത്തില്‍ ഉള്ളതുപോലെ ആ പ്രതിമ അവിടെ സ്ഥാപിച്ചു. അങ്ങനെയാണ് ഇതിന് ഫാളന്‍ ആസ്ട്രോനട്ട് (വീണുപോയ ബഹിരാകാശയാത്രികന്) എന്ന പേരുവന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പ്രതിമ ചന്ദ്രോപരിതലത്തില്‍ നില്ക്കുന്ന രീതിയില്‍ സ്ഥാപിക്കാനാണ് അതിന്റെ കലാകാരന് ആഗ്രഹിച്ചിരുന്നത്. എന്നിട്ടതിനെ ‘സ്പേസ് ട്രാവലെര്‍’ എന്ന് വിളിക്കണമെന്നുമാണ് അദ്ദേഹം കരുതിയിരുന്നത്.
Discussion about this post