ന്യൂഡൽഹി: ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സോണ്ടയെ പിണറായി വിജയന് പേടിയുണ്ടെന്ന് വ്യക്തമാണെന്ന് വി മുരളീധരൻ ആരോപിച്ചു. കേരളം നേരിട്ട അസാധാരണമായ വായുമലിനീകരണ ദുരന്തത്തിൽ പതിമൂന്നാം ദിവസം മാത്രം വായതുറന്ന മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ സ്വകാര്യകമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വൻറെ മരുമകൻറെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചുവെന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ ‘സ്വകാര്യകുത്തക കമ്പനി’കൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെ സ്വകാര്യകമ്പനിയുടെ വക്താവായി എന്നതിൻറെ ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ടെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
സോണ്ട കമ്പനിക്കാർക്ക് നാട്ടിലെ മുഴുവൻ മാലിന്യ സംസ്‌ക്കരണത്തിൻറെയും കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായിരിക്കുന്നു.സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന ഈ മനുഷ്യന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
‘മരുമക്കൾ’ പിണറായി വിജയന് ബലഹീനതയായിരിക്കും…പക്ഷേ അദ്ദേഹത്തിൻറെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല.തൻറെ ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്ക്കുന്ന ഭരണാധികാരി ‘ക്യാപ്റ്റനോ’ അന്തകനോ എന്ന് കേരളത്തിലെ ജനം തീരുമാനിക്കട്ടെയെന്നും അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post