ന്യൂഡൽഹി: സായുധ സേനകൾക്കായി ആയുധങ്ങൾ വാങ്ങുന്നതിന് 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ആത്മനിർഭർ ഭാരതിന് ഊർജ്ജം പകരുന്ന തരത്തിൽ, തദ്ദേശീയ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് നിലവിൽ കൂടുതൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷമുണ്ടായി മൂന്ന് വർഷങ്ങൾക്കിപ്പുറവും പ്രതിരോധ മേഖലയിൽ ഇന്ത്യ പുലർത്തുന്ന ജാഗ്രത ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
കരസേനയ്ക്കായി 307 അത്യാധുനിക ആർട്ടിലറി ഗൺ സിസ്റ്റം വാങ്ങാനുള്ള തീരുമാനവും പദ്ധതിയുടെ ഭാഗമാണ്. ഭാരത് ഫോർജ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് എന്നിവരുടെ പങ്കാളിത്തത്തോടെ, ഡി ആർ ഡി ഒ നിർമ്മിച്ച 155 എം എം/52 കാലിബർ എ ടി എ ജി എസ് വാങ്ങാനുള്ള നിർദേശവും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡി എ സി അംഗീകരിച്ചു.
നാവിക സേനയുടെ മുൻനിര പടക്കപ്പലുകൾക്കായി 200 ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലുകൾ കൂടി, ആയുധ സംഭരണ പദ്ധതിയുടെ ഭാഗമായി വാങ്ങും. കൂടാതെ, ശക്തി ഇ ഡബ്ല്യു സിസ്റ്റം, ഹെലികോപ്റ്ററുകൾ എന്നിവയും നാവിക സേനക്ക് വേണ്ടി വാങ്ങും. വ്യോമസേനയുടെ സുഖോയ്-30 എം കെ ഐ വിമാനങ്ങൾക്കായി ദീർഘദൂര സ്റ്റാൻഡ് ഓഫ് ആയുധങ്ങളും വാങ്ങാൻ ധാരണയായി.
2022-23 സാമ്പത്തിക വർഷത്തിൽ ആയുധ സംഭരണത്തിനായി 2,71,538 കോടി രൂപയാണ് മാറ്റിവെച്ചത്. ഇതിൽ 98.9 ശതമാനം തുകയും ഇന്ത്യൻ പ്രതിരോധ വിപണിയിൽ തന്നെയാണ് ചിലവഴിച്ചത് എന്നത് അഭിമാനകരമായ നേട്ടമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വിലയിരുത്തി.
Discussion about this post