‘ഒരു മാസം കൂട്ടി വച്ചിരുന്ന കാശ് കൊണ്ട് അമ്മ അന്നെനിക്ക് വയറ് നിറയെ മസാല ദോശ വാങ്ങി തന്നു‘: വിശപ്പിന്റെ വില; ഡോക്ടർ വൈശാഖ് സദാശിവൻ എഴുതുന്നു

ഓർമ്മക്കുറിപ്പ്

Published by
Brave India Desk

വിശപ്പിന്റെ വില
—————————–
വിശപ്പിന്റെ വില എന്തെന്നു മനസിലാക്കണമെങ്കില്‍ ഒരു നേരമെങ്കിലും വിശന്നിരിന്നിട്ടുണ്ടാകണം. നാലു നേരം മൃഷ്ടാന ഭോജനം നടത്തുന്നവർക്ക് വിശപ്പ് എന്ന വികാരം പലപ്പോളും അന്യമായിരിക്കും. ജീവിതത്തിന്റെ ഇടനാഴികളില്‍ എവിടെയോ കണ്ടു മുട്ടുന്ന ചില അപരിചിതര്‍ പലപ്പോളും നമ്മളെ വല്ലാതെ സ്വാധീനിക്കാറുണ്ട്. അവരുടെ അനുഭവങ്ങള്‍ ഇടയ്ക്കിടെ നമ്മുടെ മനസിലൂടെ കടന്നു പോകാറും ഉണ്ട്. അത്തരം ചില അനുഭവങ്ങളും അവലോകനങ്ങളുമാണ് എനിക്ക് നിങ്ങളുമായി പങ്കു വയ്ക്കാനുള്ളത്. അവിടെ എവിടെയോ ഒക്കെ വിശപ്പും ആഹാരവുമൊക്കെ കഥാപാത്രങ്ങളാണ്.
ആഹാരത്തിന്റെ വില ശരിക്കും മനസിലാകുന്നത് അത് നിഷേധിക്കപ്പെടുമ്പോഴാണ്. ‘ചിക്കന്‍ ബക്കറ്റി’ന്റെയും ‘ബർഗറി’ന്റെയും ‘കുഴി മന്തി’ യുടേയും പുറത്തു ജീവിക്കുന്ന പുതു തലമുറയ്ക്ക് പലപ്പോളും അത് അറിയാതെ പോകുന്നു.

ടൂട്ടോറിയൽ കോളേജിലെ അദ്ധ്യാപനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. ശനിയും ഞായറും നിന്ന് തിരിയാന്‍ സമയമില്ല. 7 മണി മുതല്‍ 1 മണി വരെ നീളുന്ന 6 മണിക്കൂര്‍ മാരത്തോണ്‍ പ്ലസ്ടു ക്ലാസുകൾ കാട്ടാക്കടയില്‍. കൃത്യം 1.30 നു അവിടുന്ന് നെയ്യാറ്റിൻകര എത്തണം. ഡിഗ്രി ക്ലാസ് എടുക്കാന്‍. 4 മണിക്ക് അവിടം വിട്ടാല്‍ പിന്നെ 3 home tutions, നെയ്യാറ്റിൻകരയിൽ, കരമനയില്‍, പിന്നെ വീടിനടുത്ത്. എല്ലാം കഴിയുമ്പോളേക്കും മണി രാത്രി 11 ആകും. ഇതിനിടയില്‍ ഉച്ചഭക്ഷണം പലപ്പോളും ഒരു മുട്ട പഫ്സും നാരങ്ങ വെള്ളവും ആയിരിക്കും.

അങ്ങനെ തിരക്ക് പിടിച്ച ഏതോ ഒരു ദിവസം ഉച്ചക്ക് ഒരു കടയില്‍ കയറി, ഒരു നാരങ്ങാ വെള്ളത്തിന് ഓർഡറും ചെയ്തു ഇരിക്കുന്ന സമയം. അടുത്തുള്ള മേശയില്‍ ഒരു കുടുംബം ഇരിപ്പുണ്ട്. കൂട്ടത്തില്‍ 6 വയസു പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഉണ്ട്. സമ്പത്തിന്റെ അപ്രമാദിത്യം അവരുടെ രൂപത്തിലും ശരീര ഭാഷയിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. കുട്ടി എന്തിനോ വേണ്ടി വാശി പിടിക്കുന്നുണ്ടായിരുന്നു. ഞാന്‍ അന്ന് വരെ കേൾക്കാത്ത ഏതോ ഒരു ഐറ്റത്തിനു വേണ്ടിയായിരുന്നു അവന്റെ പ്രതിഷേധം എന്ന് മാത്രം മനസ്സിലായി. അത് ആ കടയില്‍ ഇല്ലായിരുന്നുവെന്നു തോന്നുന്നു. വൈകിട്ട് വാങ്ങി തരാമെന്ന് അവന്റെ അച്ഛന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നുവെങ്കിലും അവന്‍ വഴങ്ങുന്ന ലക്ഷണമൊന്നും കണ്ടില്ല.

കുറച്ചു നേരം കഴിഞ്ഞു, അവര്‍ ഓർഡനര്‍ ചെയ്ത ഐറ്റം വെയിറ്റർ, അവരുടെ മേശപ്പുറത്തു കൊണ്ട് വച്ചു. ഒറ്റ നിമിഷം. ഒരൊറ്റ തട്ടിന് ആ കുട്ടി, അതെല്ലാം തട്ടി തെറിപ്പിച്ചു. അടുത്ത മേശയോരത്ത് ഇരുന്ന എന്റെ ഷർട്ടിലും വീണു, അതിന്റെ ബാക്കി പത്രം. കുട്ടിയുടെ അച്ഛന്‍ വന്നു ക്ഷമയൊക്കെ പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ, ഓർഡര്‍ ചെയ്ത നാരങ്ങാ വെള്ളം വേണ്ടാന്ന് പറഞ്ഞിട്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി. ബൈക്കില്‍ കയറി, നെയാറ്റിൻകരക്ക് പോകുമ്പോള്‍ മനസ് മുഴുവന്‍ ആ കുട്ടിയുടെ ചെയ്തികള്‍ ആയിരുന്നു. ഓർമ്മകള്‍ പെട്ടെന്ന് എന്നെ, എന്റെ ബാല്യകാലത്തിലെ ഒരു അനുഭവത്തിലേക്ക് കൂട്ടി കൊണ്ട് പോയി.

ഇന്ന് വരെ ആരോടും പങ്കു വയ്ക്കാത്ത ആ അനുഭവം, കണ്ണ് നിറയാതെ ഓർത്തെടുക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഞാന്‍ അഞ്ചാം ക്ലാസു കഴിഞ്ഞിട്ടുള്ള വേനലവധിക്കാലം. അക്കാലങ്ങളില്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും ആറ്റുകാല്‍ അമ്പലത്തില്‍ പോകുന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു. രാവിലെ എണീക്കാനുള്ള മടി കൊണ്ടോ മറ്റു തിരക്കുകള്‍ കൊണ്ടോ ഞാന്‍ പലപ്പോളും പോകാറുണ്ടായിരുന്നില്ല.

വേനലവധിക്കാലം ആയതിനാല്‍ ഒരു ഒന്നാം തീയതി ദിവസം അമ്മയോടൊപ്പം പോകാന്‍ ഞാന്‍ തീരുമാനിച്ചു. രാവിലെ 7 മണിയുടെ ബസിനു പോയി. സാധാരണ 10 മണി കഴിയുമ്പോളേക്കും വീട്ടില്‍ തിരിച്ചെത്താറുള്ളതാണ്. അന്നാണേല്‍ അമ്പലത്തില്‍ വല്ലാത്ത തിരക്കും. ഒടുവില്‍ ദർശനം കിട്ടി പുറത്തിറങ്ങിയപ്പോള്‍ സമയം 11 കഴിഞ്ഞു. മീനവെയില്‍ ചൂട് കനത്തു തുടങ്ങിയിരുന്നു. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടും ഇല്ല. വല്ലാത്ത തളർച്ച. ദാഹിച്ചിട്ടാണേല്‍ തൊണ്ട പൊട്ടുന്ന അവസ്ഥ. നടന്ന് കിഴക്കേകോട്ട ബസ് സ്റ്റോപ്പില്‍ എത്തി. വിശപ്പ്‌ സഹിക്കാന്‍ പറ്റുന്നില്ല. വെയിലും ചൂടുമൊക്കെ അതിനു ത്വരകങ്ങള്‍ ആയി. അവസാനം ഗതികെട്ടു അമ്മയോട് പറഞ്ഞു. “അമ്മ വിശക്കുന്നു… എന്തേലും കഴിച്ചാലോ…” അമ്മ ഒന്നും പറഞ്ഞില്ല… വിളറി വെളുത്ത മുഖവുമായി അമ്മ ബസ് നോക്കി നിൽക്കുവാണ്. വീണ്ടും ഞാന്‍ ആവർത്തിച്ചു.. ദയനീയമായ മുഖത്തോടെ അമ്മ പേഴ്സ് പരതി.. ബസ് കൂലി പോയിട്ട് മിച്ചം ഉണ്ടായിരുന്നത് ആകെ രണ്ടു രൂപയുടെ ഒരു തുട്ടു മാത്രം. അതിനു എന്ത് കിട്ടാന്‍…? ആ രണ്ടു രൂപയും കൊണ്ട് കടകളായ കടകള്‍ മുഴുവന്‍ ഞാന്‍ നടന്നു. അല്പം വെള്ളമെങ്കിലും കുടിക്കാന്‍. എല്ലായിടത്തും ജ്യൂസ്‌ മാത്രമേ ഉള്ളൂ. അതിനാണേല്‍ പത്തു രൂപ എന്തോ ആണ് അന്ന് വില.. അവസാനം ദയനീയമായ എന്റെ മുഖം കണ്ടിട്ടാകും ഒരു കടയിലെ അപ്പൂപ്പൻ ഒരു ഗ്ലാസ്‌ പച്ചവെള്ളം തന്നു… അതിന്റെ മാധുര്യം ഇന്നും പറഞ്ഞറിയിക്കാനാവില്ല … പിന്നെ ബസൊക്കെ കിട്ടി വീട്ടിലെത്തുമ്പോള്‍ സമയം 2 മണി.. ഇടയ്ക്കിടെ അമ്മ ആ സംഭവം പറഞ്ഞു വിഷമിക്കാറുണ്ടായിരുന്നു..

അന്നത്തെ കുഞ്ഞു മനസിന്‌ ആ നെഞ്ചിന്റെ നോവ്‌ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പക്വമായ ഇന്നത്തെ മനസിലൂടെ നോക്കുമ്പോളാണ്‌ സ്വന്തം കുഞ്ഞിന്റെ വിശപ്പിനേയും അവശതയെയും നിസഹായതയോടെ നോക്കി നിൽകേണ്ടി വന്ന ഒരു അമ്മയുടെ വേദന മനസിലാക്കാന്‍ കഴിയുന്നത്‌..

ആഴത്തില്‍ വേദനിക്കപ്പെട്ടത്‌ കൊണ്ടാകാം അടുത്ത ഒന്നാം തീയതി അമ്പലത്തില്‍ പോയപ്പോള്‍ അമ്മ എന്നെ വീണ്ടും കൊണ്ട് പോയി. ഒരു മാസം കൂട്ടി വച്ചിരുന്ന കാശു കൊണ്ട് അമ്മ അന്നെനിക്ക് വയറു നിറയെ മസാല ദോശ വാങ്ങി തന്നു. ഒരു ചായ മാത്രം കുടിച്ചു കൊണ്ട് എന്നെ നോക്കുന്ന അമ്മയുടെ കണ്ണിലെ വികാരം എന്തായിരുന്നെന്നു ഇപ്പോളും എനിക്കറിയില്ല. സങ്കടമോ അതോ സന്തോഷമോ…? ഇപ്പോളും ചിലപ്പോളൊക്കെ അമ്മ ആ അനുഭവം പറയാറുണ്ട്… അപ്പോളാണ് ഇന്നത്തെ ജീവിത രീതികള്‍ എത്രത്തോളം മെച്ചപ്പെട്ടു എന്നു മനസിലാക്കാന്‍ കഴിയുന്നത്‌..

അത്തരം ജീവിതാനുഭവങ്ങള്‍ ആയിരിക്കാം ആഹാരത്തോടുള്ള ഇന്നത്തെ തലമുറയുടെ സമീപനങ്ങളോട് വിമർശനാത്മകമായി ചിന്തിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത്… ഇന്നും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോൾ, ഒരു പക്ഷേ വിശപ്പ് മാറിയെങ്കിൽ പോലും, അവർ മിച്ചം വയ്ക്കുന്ന ഭക്ഷണം ഞാൻ കഴിക്കാറുണ്ട്. ആരും കഴിക്കാതെ, ആ ഭക്ഷണം കുപ്പത്തൊട്ടിയിലേക്ക് വീഴുന്ന കാണുമ്പോൾ ഉള്ളിലെവിടെയോ ഒരു പിടച്ചിലാണ്.. സദ്യയ്ക്കൊക്കെ പോകുമ്പോൾ, ഇലയിലെ അവസാന വറ്റു പോലും മിച്ചം വയ്ക്കാതെ, ഇല വഴിച്ച് കഴിക്കുന്ന എന്നെ പുച്ഛഭാവത്തോടെ നോക്കിയ ചില കണ്ണുകളേയും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. കഴിയുമെങ്കിൽ ഭക്ഷണം പാഴാക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. ആവശ്യമുള്ളത് മാത്രം എടുക്കുക.. അന്നമാണ് ഈശ്വരൻ.. ഊർജ്ജദായകൻ.. ജീവന്റെ നിലനിൽപ്പിനാധാരം..

ഡോ. വൈശാഖ് സദാശിവൻ

https://www.facebook.com/vaisakh.vaisu/posts/pfbid02Z9Sg2wbnhGAdCekDqNmC45Yxx2HgmeTRHp3XgieshuzdjLyW1Ts17q2UdmD3UDPml

Share
Leave a Comment

Recent News