മോസ്കോ: പ്രസിഡന്റ് വ്ലാഡിമർ പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിരർത്ഥകമെന്ന് റഷ്യ. വാറന്റിന് നിയമപരമായി യാതൊരു സാധുതയും ഇല്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായുള്ള ഉടമ്പടിയിൽ നിന്നും 2016ൽ തന്നെ തങ്ങൾ പിന്മാറിയിരുന്നതായും റഷ്യൻ വിദേശകാര്യ വക്താവ് അറിയിച്ചു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ റോം സ്റ്റാറ്റ്യൂട്ടിനോട് റഷ്യക്ക് യാതൊരു വിധത്തിലുമുള്ള ബാദ്ധ്യതയും ഇല്ല. റഷ്യ ഈ സംവിധാനവുമായി സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും വരുന്ന അറസ്റ്റ് വാറന്റ് തങ്ങളെ സംബന്ധിച്ച് നിരർത്ഥകമാണ്. റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കറോവ പറഞ്ഞു.
പുടിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് ടോയ്ലറ്റ് പേപ്പറിന് സമമാണ് എന്നായിരുന്നു മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വെദേവിന്റെ പ്രതികരണം.
യുദ്ധത്തിന്റെ ഭാഗമായി യുക്രെയ്നിയൻ കുട്ടികളെ റഷ്യയിലേക്ക് കടത്തിക്കൊണ്ട് പോകാൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും ഉദ്യോഗസ്ഥ മരിയ അലെക്സ്യെവേനയും പദ്ധതിയിട്ടു എന്ന് ആരോപിച്ചായിരുന്നു അന്താരാഷ്ട്ര ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചത്. യുദ്ധകാലത്ത് യുക്രെയ്നിൽ റഷ്യൻ സൈന്യം നടത്തിയ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദി പുടിനാണെന്നും, അദ്ദേഹം യുദ്ധക്കുറ്റവാളിയാണെന്നും ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിച്ചിരുന്നു.
Discussion about this post