ന്യൂഡൽഹി : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഉയരുന്ന ശ്രീകോവിലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൻറെ ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് ഈ ചിത്രം പങ്കുവെച്ചത്. ശ്രീകോവിലിന്റെ ഭിത്തികളും അത് രൂപകല്പന ചെയ്യുന്ന നിർമ്മാണ് തൊഴിലാളികളെയാണ് ചിത്രത്തിൽ കാണാം.

രാമക്ഷേത്രം തുറക്കുന്നതിന്റെ ആഘോഷങ്ങൾ 2023 ഡിസംബറിൽ ആരംഭിക്കും. 2024 ജനുവരിയിൽ മകരസംക്രാന്തി ദിനത്തിൽ ശ്രീകോവിലിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, യോഗി സർക്കാർ അയോദ്ധ്യയിൽ ഗ്രീൻഫീൽഡ് ടൗൺഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രാമകഥ സംഗ്രഹാലയം ക്ഷേത്ര ട്രസ്റ്റിന് യുപി സർക്കാർ ഉടൻ കൈമാറും.
നേപ്പാളിൽ നിന്ന് രാജ്യത്തെത്തിച്ച സാലഗ്രാം കല്ലുകൾ ഉപയോഗിച്ചാണ് രാമന്റെയും സീതയുടെയും വിഗ്രഹം നിർമ്മിക്കുക. 18 ടണ്ണും 16 ടണ്ണും ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാൾ ഇന്ത്യയ്ക്ക് നൽകിയത്. വിഷ്ണുവിന്റെ പ്രതീകമാണ് ഈ കല്ലുകൾ എന്നാണ് വിശ്വാസം.
രാമക്ഷേത്രത്തിന്റെ നിർമ്മാണം ഏകദേശം 70 ശതമാനം പൂർത്തിയായെന്നും ജനുവരിയിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്നും ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് പറഞ്ഞു. അന്നുമുതൽ ഭക്തർക്ക് ദർശനത്തിനും പ്രാർഥനയ്ക്കും സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് വാസ്തുശില്പികളായ സിബി സോംപുരയും ജയ് കാർത്തികുമാണ് ക്ഷേത്രം രൂപകൽപ്പന ചെയ്യുന്നത്.








