ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷവും യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ചൈന സൈനികരെ പിൻവലിക്കാൻ വിമുഖത കാട്ടുന്നുവെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. നിലവിൽ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം സ്ഥിതി ശാന്തമാണ്. എന്നാൽ ഇന്ത്യൻ സൈന്യം അതിർത്തിയിൽ സദാസമയവും ജാഗ്രത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
2020 ഏപ്രിൽ-മെയ് മാസങ്ങളിലെ സംഘർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ ചൈന സ്ഥിരമായി അൻപതിനായിരം സൈനികരെ ആയുധധാരികളായി വിന്യസിച്ചിരിക്കുകയാണ്. 3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സന്നദ്ധമായി, ആയുധധാരികളായ ഇന്ത്യൻ സൈനികരും നിലയുറപ്പിച്ചിരിക്കുകയാണെന്ന് കരസേന മേധാവി പറഞ്ഞു.
ഏതൊരു സാഹചര്യവും നേരിടാൻ നമ്മുടെ സൈന്യം സദാ സന്നദ്ധമാണ്. പുതിയ ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പിൻബലത്തിൽ നമ്മുടെ സൈനികരുടെ ആത്മവീര്യം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. അതിർത്തിയിൽ റോഡുകളും ഹെലിപഡുകളും ഒരുക്കി നമ്മളും തയ്യാറാണെന്നും ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി.
ചൈനയുമായി നടക്കുന്ന സൈനികതല- നയതന്ത്രതല ചർച്ചകളിൽ വിശ്വാസമുണ്ടെന്ന് കരസേന മേധാവി പറഞ്ഞു. കൃത്യമായ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരേണ്ടത് ആവശ്യമാണ്. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സൈന്യം ശക്തമായ മുന്നൊരുക്കങ്ങളും നിരീക്ഷണങ്ങളും തുടരുമെന്നും കരസേന മേധാവി അറിയിച്ചു.
സൈന്യത്തിന്റെ ശക്തമായ നടപടികളുടെ ഫലമായി പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ ഗണ്യമായി കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചും മയക്കുമരുന്ന് കടത്തിയുമാണ് പാകിസ്താൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഏതുതരം പ്രകോപനങ്ങൾക്കും സൈന്യം പാകിസ്താന് ശക്തമായ മറുപടി നൽകുണ്ടെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post