തിരുവനന്തപുരം: ലോ കോളേജിൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല. ശനിയാഴ്ച ചേർന്ന പിടിഎ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കെഎസ്‌യു പ്രവർത്തകരുടെ കൊടി കത്തിച്ചതിന് 24 എസ്എഫ്‌ഐ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്.
നിലവിൽ വലിയ സംഘർഷ സാദ്ധ്യതയാണ് കോളേജിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് പരിഹരിക്കുന്നതിനായി തിങ്കളാഴ്ച ഇരു വിദ്യാർത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു. പിടിഎ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും. റെഗുലർ ക്ലാസ് എന്ന് തുടങ്ങണമെന്ന കാര്യത്തിലും, തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അനുവാദം നൽകാൻ ശനിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അതേസമയം പ്രിൻസിപ്പാൾ ഉൾപ്പെടെ അദ്ധ്യാപകരെ ബന്ദികളാക്കിയ സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പ്രൊഫസറുടെ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തിൽ 60 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. ഇതിന് ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
Discussion about this post