ന്യൂഡൽഹി: 2047ൽ ഇസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിക്കുകയും ഇന്ത്യൻ റിപ്പബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. മുസ്ലീം യുവാക്കളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ഇന്ത്യക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. പിടിയിലായ ഭീകരർ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുകയും യുവാക്കൾക്ക് ആയുധ പരിശീലനവും സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനവും നൽകിയതായും എൻ ഐ എ കുറ്റപത്രത്തിൽ ആരോപിക്കുന്നു.
പിടിയിലായ 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. യുവാക്കളെ രാജ്യവിരുദ്ധ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാൻ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ ശ്രമിച്ചതായും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്ലീം യുവാക്കളെ പരിശീലിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇസ്ലാം അപകടത്തിലാണെന്നും ഇസ്ലാമിനെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യാനും ഭീകരർ യുവാക്കളെ പ്രേരിപ്പിച്ചു. കുറ്റാരോപിതരായ വ്യക്തികൾ സക്കാത്തിന്റെ പേരിൽ പണം പിരിക്കുകയും ഈ തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തതായും എൻ ഐ എ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വിവിധ ഇടങ്ങളിൽ ആയുധ പരിശീലനത്തിലൂടെ ഇസ്ലാമിക സൈന്യം രൂപവത്കരിക്കാൻ ശ്രമിച്ചു. ഒ എം എ സലാം, ഇ എം അബ്ദുൾ റഹിമാൻ, അനീസ് അഹമ്മദ്, അഫ്സർ പാഷ, വി പി നാസറുദ്ദീൻ, ഇ അബൂബക്കർ, പ്രൊഫസർ പി കോയ, മുഹമ്മദ് അലി ജിന്ന, അബ്ദുൾ വാഹിദ് സേട്ട്, എ എസ് ഇസ്മയിൽ, അഡ്വക്കേറ്റ് മുഹമ്മദ് യൂസുഫ്, മുഹമ്മദ് ബഷീർ,ഷഫീർ കെ പി, ജസീർ കെ പി, ഷാഹിദ് നസീർ, വസീം അഹമ്മദ്, മുഹമ്മദ് ഷാകീഫ്, മുഹമ്മദ് ഫറൂഖ് ഉർ റഹ്മാൻ യാസർ അറാഫത്ത് തുടങ്ങിയവർക്കെതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ 39 കേന്ദ്രങ്ങളിലായി 2022 സെപ്റ്റംബർ മാസത്തിൽ എൻ ഐ എ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഇവർ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ തലപ്പത്തെ പ്രമുഖരാണ് ഒ എം എ സലാം, ഇ എം അബ്ദുൾ റഹിമാൻ, വി പി നാസറുദ്ദീൻ, അനീസ് അഹമ്മദ്, തുടങ്ങിയവരെന്നും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post