ചെങ്ങന്നൂർ: ജീവത എഴുന്നെള്ളത്തിനെ വികലമാക്കിയ സിപിഎമ്മിനെതിരെ
ഓണാട്ടുകര ജീവത തിരുമുടി എഴുന്നളളത്ത് സംരക്ഷക സമിതിയും
പ്രതിഷേധം നടത്തി. ചെങ്ങന്നൂർ വെളളാവൂർ കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നന്ദാവനം കവലയിൽ സമാപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ചെങ്ങന്നൂരിലെ സ്വീകരണ പരിപാടിയിലാണ് സിപിഎം കൊടി പുതപ്പിച്ച ജീവിതയുടെ രൂപം പാർട്ടി അണികൾ തോളിലെടുത്ത് ഇറങ്ങിയത്. ഹിന്ദുക്കൾ പാവനമായി കരുതുന്ന ദൈവീകചൈതന്യം തുടിക്കുന്ന ജീവിത എഴുന്നെള്ളത്തിനെ വികലമാക്കി അധിക്ഷേപിച്ചതിൽ കഴിഞ്ഞ ദിവസവും ചെങ്ങന്നൂരിൽ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണാട്ടുകര ജീവത തിരുമുടി എഴുന്നളളത്ത് സംരക്ഷക സമിതിയും പ്രതിഷേധം നടത്തിയത്.
പ്രതിഷേധ യോഗം ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രആചാരങ്ങളേയും സംസ്‌കാര സംഹിതകളേയും അധിക്ഷേപിച്ച സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഗോപകുമാർ പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി മുഖ്യപ്രഭാഷണം നടത്തി.
ഓണാട്ടുകര ജീവത തിരുമുടി സംരക്ഷക സമിതി പ്രസിഡന്റ് ഹരിക്കുട്ടൻ, ജനറൽ സെക്രട്ടറി ഗണപതി, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ചെങ്ങന്നൂർ മഹാദേവക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എസ്. വി പ്രസാദ്, സെക്രട്ടറി കെ. കെ വിനോദ്, കലാരമേശ്, ഡോ. ഗീത, ആതിര ഗോപൻ, ഇന്ദു രാജൻ, പ്രസന്നകുമാർ, അശോക് അമ്മാഞ്ചി, ദിലീപ് ഉത്രം, ശ്രീജ പത്മകുമാർ, പി. കെ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.












