ഇടുക്കി : അരിക്കൊമ്പനെ തളയ്ക്കാൻ കുങ്കാനകൾ ഇടുക്കിയിലേക്ക്. വയനാട്ടിൽ നിന്ന് വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം കൊണ്ടുപോകുന്നത്. മുത്തങ്ങയിൽ നിന്ന് ലോറിയിൽ കയറ്റിയാണ് ആനകളെ ഇടുക്കിയിൽ എത്തിക്കുക.
ഇന്ന് രണ്ട് ആനകളെ കൊണ്ടുപോകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ലോറികളിൽ ഒന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയതിനാൽ ഇന്ന് ഒരു കുങ്കിയാനയെ മാത്രമേ കൊണ്ട്‌പോകൂ. രണ്ടാമത്തെ ആന നാളെ പുറപ്പെടും.
വടക്കനാട് കൊമ്പൻ എന്നാണ് വിക്രം അറിയപ്പെട്ടിരുന്നത്. ബത്തേരിക്ക് അടുത്തുള്ള വടക്കനാട് ഗ്രാമത്തിൽ ഏറെ കാലം ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന ആനയായിരുന്നു വടക്കനാട് കൊമ്പൻ. ഈ ആനയെ വനംവകുപ്പ് പിടികൂടി കുങ്കിയാനയാക്കുകയായിരുന്നു. നിലവിൽ വനംവകുപ്പിന്റെ പല ഓപ്പറേഷനുകളുടെയും ഭാഗമാണ് വിക്രം. നേരത്തെ പാലക്കാട് ധോണിയിൽ പിടി 7 നെ പിടിക്കാനും വിക്രം എത്തിയിരുന്നു.
നാളെ സൂര്യ എന്ന ആനയെ കൊണ്ടുപോകും. പിന്നീട് രണ്ട് ലോറികളും തിരിച്ചെത്തി അടുത്ത രണ്ട് ആനകളെ കൊണ്ടുപോകും. എല്ലാ ആനകളും ഇടുക്കിയിലെത്തിയ ശേഷമാകും ദൗത്യസംഘം പൂർണമായും അവിടെയെത്തുക. 26 വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 30 പേരാണ് എത്തുന്നത്.
ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ 22-ന് എത്തുമെന്നാണ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. 21ന് ചിന്നക്കനാലിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് തീരുമാനം. സാഹചര്യങ്ങൾ അനുകൂലമായാൽ 23-ന് തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. അതേസമയം ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ അരിക്കൊമ്പന്റെ ആക്രമണം ഇപ്പോഴും തുടരുകയാണ്.












