കൊച്ചി: പട്ടികജാതി സംവരണ മണ്ഡലത്തിൽ ക്രിസ്തീയ സഭാംഗമായ എ രാജയെ മത്സരിപ്പിക്കുക വഴി സിപിഎം കൂട്ടുനിന്നത് നഗ്നമായ നിയമലംഘനത്തിന്. പട്ടികജാതി വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ തട്ടിയെടുക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് സിപിഎം ഈ നിയമലംഘനത്തിന് കൂട്ടുനിന്നത്.
പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെ പട്ടികജാതി വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനെതിരെ ശക്തമായ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ മത്സരിക്കാൻ സിപിഎം അവസരമൊരുക്കിയത്.
എ രാജ ക്രൈസ്തവസഭാംഗമാണെന്ന് ആർക്കും അറിയാത്തതല്ല. മണ്ഡലത്തിൽ ഇക്കാര്യം പരസ്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഡി കുമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അവർ അംഗീകരിച്ചില്ല. തുടർന്നാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിപിഎമ്മിന്റെ സമ്മർദ്ദവും അതിന് പിന്നിലുണ്ടായിരുന്നു. ഏഴായിരത്തിൽപരം വോട്ടുകൾക്കാണ് എ രാജ ദേവികുളത്ത് നിന്ന് വിജയിച്ചത്.
രാജയെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചത് വഴി പട്ടികജാതിക്കാർക്ക് അർഹമായ നിയമസഭാ പ്രാതിനിധ്യം കൂടിയാണ് സിപിഎം തട്ടിത്തെറിപ്പിച്ചത്. കേസിന്റെ വിവിധ ഘട്ടങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നതുൾപ്പെടെ തടസപ്പെടുത്താൻ സിപിഎം ശ്രമിച്ചിരുന്നു. കേസിനാവശ്യമായ രേഖകൾ നൽകാൻ സിഎസ്‌ഐ പളളിയിലെ പാസ്റ്റർ ഉൾപ്പെടെ തയ്യാറായിരുന്നില്ല. രജിസ്റ്റർ കാണാതായി എന്നായിരുന്നു വിശദീകരണം.
തെളിവുകൾ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സിപിഎമ്മിന്റെ സമ്മർദ്ദമുണ്ടായിരുന്നതായി പരാതിക്കാരൻ നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വെല്ലുവിളികൾ മറികടന്നാണ് പളളിയിൽ നടന്ന രാജയുടെ വിവാഹ ചിത്രങ്ങളും അതിന്റെ രേഖകളും മാമോദീസ ചടങ്ങുകളുടെ രേഖകളും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയത്. ഹിന്ദു പറയ സമുദായാംഗമാണെന്ന വാദത്തിലായിരുന്നു രാജ മത്സരിച്ചത്.
നിയമബിരുദധാരിയായ എ രാജ പട്ടികജാതി സംവരണത്തെക്കുറിച്ചുളള നിയമങ്ങളിൽ അജ്ഞനല്ല. രാജയെ അയോഗ്യനാക്കിയുളള ഹൈക്കോടതി വിധി വന്നതോടെ പട്ടികജാതിക്കാരെ മുഴുവൻ രാജയും സിപിഎമ്മും വഞ്ചിക്കുകയായിരുന്നെന്നുളള ആരോപണവും ശക്തമായിട്ടുണ്ട്. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറർ ആയിരുന്നു രാജ.
Discussion about this post