കണ്ണൂർ: താൻ പറഞ്ഞതിൽ ഒരു ഖേദവുമില്ലെന്ന് താമരശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തന്റെ വാക്കുകൾ ചർച്ചയാകുന്നതിൽ സന്തോഷമേ ഉളളൂ. കർഷകരുടെ വിഷയങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നും ചർച്ചയ്ക്ക് എടുക്കുന്നില്ലായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും ഈ വിഷയം ഗൗരവമായി എടുക്കുകയും കർഷകർ നേരിടുന്ന വിഷയം എന്താണ് എന്ന് അന്വേഷിക്കുകയും ചെയ്യുന്നത് ഭാവാത്മകമായ കാര്യമായിട്ടാണ് മനസിലാക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.
മലയോര കർഷകർ ജപ്തി ഭീഷണി നേരിടുന്ന വിഷയം പറയുമ്പോൾ ഞങ്ങൾ സംസാരിക്കേണ്ടത് ആരോടാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമുണ്ടോ? അത് ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താൻ കഴിവുളള കേന്ദ്രസർക്കാരിനോടാണ് ഞങ്ങൾ സംസാരിക്കുന്നത്. രാജ്യം ഭരിക്കുന്ന കക്ഷിയോടാണ് ഞങ്ങൾ സംസാരിക്കുന്നത്. രാജ്യം ഭരിക്കുന്ന സർക്കാരിനോടാണ് ആവശ്യപ്പെടുന്നതെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ജോസഫ് പാംപ്ലാനി പറഞ്ഞു.
ബിജെപിയുമായി സഖ്യം വേണമെന്ന ചിന്ത തെറ്റാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനും ആർച്ച് ബിഷപ്പ് വ്യക്തമായ മറുപടി നൽകുന്നു. മലയോര കർഷകരുടെ ഒരു വിഷയം പറയുമ്പോൾ ശ്രീനിവാസൻ സിനിമയിലേത് പോലെ നിങ്ങൾ എന്തിനാണ് ചെക്കോസ്ലോവാക്യയുടെയും നിക്വരാഗ്വെയുടെയും വിഷയം ചോദിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മലയോര കർഷകരെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വിഷയത്തെ അഡ്രസ് ചെയ്യണം. സഭയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കുകയാണേൽ ഇപ്പറഞ്ഞ കാര്യത്തിന് അർത്ഥമുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
നോട്ടിന് വോട്ട് എന്ന അത്ര ലാഘവത്തോടെ കൈകാര്യം ചെയ്തുപോയോ വിഷയം. ഇവിടെ കർഷകരെ വിവിധ മുന്നണികൾ കബളിപ്പിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. പല മുന്നണികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വെച്ചു 250 രൂപയ്ക്ക് ഞങ്ങൾ റബ്ബർ സംഭരിക്കുമെന്ന് എന്തിയേ ഇപ്പോൾ 120 രൂപയാണ് വില. കർഷകരുടെ ശബ്ദമായിട്ടാണ് വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
Discussion about this post