കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറ്റൊരാൾ മുഖേന ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിനെതിരെ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘം. കണ്ണൂർ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് സംഘം.
സിറ്റി, റൂറൽ എസ്പിമാരും ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ടാകും. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ ഗൂഢാലോചന, വ്യാജ രേഖകൾ സത്യമാണെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കുളള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
എംവി ഗോവിന്ദന്റെ ഇടനിലക്കാരനായി തന്നെ ബംഗലൂരുവിൽ കാണാനെത്തിയ വിജേഷ് പിളള 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കേസുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് ആയിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞിരുന്നു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജേഷ് ക്രൈംബ്രാഞ്ചിന് പരാതിയും നൽകിയിരുന്നു. ഈ രണ്ട് പരാതികളിൽ അന്വേഷണം നടത്താനാണ് പ്രത്യേകസംഘം രൂപീകരിച്ചിരിക്കുന്നത്. അതേസമയം സ്വപ്നയെ ബിസിനസ് ആവശ്യത്തിനായിട്ടാണ് സമീപിച്ചതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിജേഷ് പിളള വിശദീകരിച്ചിരുന്നു.
Discussion about this post