ഇടുക്കി: കാണാതായ യുവതിയുടെ മൃതദേഹം കട്ടിലനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ ( അനുമോൾ 27 ) യാണ് മരിച്ചത്. കൊലപാതകമെന്നാണ് വിവരം. ഭർത്താവ് ബിജേഷ് ഒളിവിലാണ്.
അനു മോളെ കാണാനില്ലന്ന് കാട്ടി ഭർത്താവും യുവതിയുടെ കുടുംബവും കട്ടപ്പന പോലീസിൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് കട്ടിലിനടിയിൽ മൃതദേഹം കണ്ടെത്തിയത്.
സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് വളരെ തന്ത്രപൂർവ്വം പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.
തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കൾ പേഴും കണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയത്തെ തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്റെ പിൻവാതിൽ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്.
കോൺവന്റ് നഴ്‌സറി സ്‌കൂളിലെ അദ്ധ്യാപികയാണ് മരിച്ച വത്സമ്മ. ഇരുവർക്കും അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ബിജേഷിനായി പോലീസ് തിരച്ചിൽ തുടങ്ങി.












