കായംകുളം: കായംകുളം നഗരസഭയിൽ ബജറ്റ് അവതരണ ദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങീ അന്നേ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയായിരുന്നു. ഛർദ്ദിയും അതിസാരവും ബാധിച്ച് നിരവധി പേർ കായംകുളത്തും മാവേലിക്കരയിലുമുള്ള ആശുപത്രികളിൽ ചികിത്സ തേടി. നഗരസഭാ സെക്രട്ടറിയും അദ്ധ്യക്ഷയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചയൂണിനൊപ്പം ഉണ്ടായിരുന്ന മീൻ കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പഴകിയ മത്സ്യമാണ് കറിയിൽ ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഒരു കേറ്ററിംഗ് സ്ഥാപനത്തിനായിരുന്നു ബജറ്റ് ദിവസം ഭക്ഷണം എത്തിക്കാനുള്ള ഓർഡർ ലഭിച്ചത്. ഭക്ഷ്യവിഷബാധ നഗരസഭയുടെ ഓഫീസ് പ്രവർത്തനത്തേയും ബാധിച്ചു. പകുതിയോളം ജീവനക്കാർ മാത്രമാണ് ഇന്നലെ ഓഫീസിലെത്തിയത്.
ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല. ഒരു ഭരണപക്ഷ കൗൺസിലറുടെ കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം വിതരണം ചെയ്തത്. പഴകിയ മീൻ വിതരണം ചെയ്ത സ്ഥാപനത്തിൽ പരിശോധന നടത്താത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post