എറണാകുളം: ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ വീണ്ടും ഹർജി. മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിൾസ് ഫോർ അനിമൽസ് ആണ് വീണ്ടും പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കും.
ആനത്താരകൾ കയ്യേറി വീടുകൾ വച്ചതാണ് ആന ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. അതിനാൽ ആനയെ മയക്കുവെടിവച്ച് കുങ്കിയാന ആക്കുന്നതിന് പകരം മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കണം. വിഷയം വിശദമായി പഠിച്ച് കോടതി അന്തിമ തീരുമാനത്തിലേക്ക് എത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇന്നലെ അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ പീപ്പിൾസ് ഫോർ അനിമൽസ് ഇടക്കാല ഉത്തരവ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി.
കഴിഞ്ഞ ദിവസം എകെ ജയശങ്കർ നമ്പ്യാർ അടങ്ങുന്ന ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയാണ് അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. അതിനാൽ പീപ്പിൾസ് ഫോർ അനിമൽസിന്റെ ഹർജി ഡിവിഷൻ ബെഞ്ച് ഈ ബെഞ്ചിലേക്ക് കൈമാറാനാണ് സാദ്ധ്യത.
Discussion about this post