ന്യൂഡൽഹി: മാനഷ്ടക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായ രാഹുൽ ഔദ്യോഗിക വസതി ഒഴിയേണ്ടി വരും. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം മുൻ എംപിയ്ക്ക് നൽകിയതായാണ് വിവരം.
ഡൽഹി തുഗ്ലക് ലൈനിലെ 12-ാം നമ്പർ വീട് ഒഴിഞ്ഞു നൽകാൻ രാഹുലിന് ഒരു മാസം സാവകാശം അനുവദിച്ചു. രാഹുലിൻറെ അയോഗ്യത സംബന്ധിച്ച ഉത്തരവ് ലെയ്‌സൺ ഓഫീസർ, എസ്റ്റേറ്റ്‌സ് ഡയറക്ടറേറ്റ്, പാർലമെന്റ് അനെക്‌സ് എന്നിവർക്കും കൈമാറിയിട്ടുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് എംപി സ്ഥാനം തെറിക്കുന്നത് വരെ കൊണ്ടെത്തിച്ചത്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
നാലു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിൽ രാഹുൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ട് വർഷത്തെ തടവിന് വിധിക്കുകയുമായിരുന്നു.











