ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർദ്ധിപ്പിച്ചു. ക്ഷാമബത്തയും ക്ഷാമകാല ആശ്വാസ വർദ്ധനയും ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നൽകും. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി. 47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഗുണം ലഭിക്കും. ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എൽപിജി സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി. സിലിണ്ടർ ഒന്നിന് 200 രൂപ കിഴിവിൽ 12 സിലിണ്ടറുകളാണ് ലഭിക്കുന്നത്.
നീക്കത്തിലൂടെ സർക്കാരിന് 12,815 കോടിയുടെ അധിക ബാധ്യതയാണ് വരുന്നത്. കേന്ദ്രസർക്കാരിലെ ഒരു കോടിയിലധികം ജീവനക്കാർക്ക് നീക്കം പ്രയോജനം ചെയ്യും. ഈ വർഷം ജനുവരി ഒന്ന് മുതൽ പദ്ധതിക്ക് മുൻകാല പ്രാബല്യമുണ്ടാകും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് വർദ്ധനവ് നടപ്പാക്കുന്നത്.
Discussion about this post