ഷാർജ: അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20യിൽ പാകിസ്താന് നാണം കെട്ട തോൽവി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. മുൻ അഫ്ഗാൻ ക്യാപ്ടൻ മുഹമ്മദ് നബിയുടെ ഓൾ റൗണ്ട് മികവിന് മുന്നിലാണ് പാകിസ്താൻ നിരുപാധികം കീഴടങ്ങിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനെ 20 ഓവറിൽ 92 എന്ന ദുർബലമായ ടോട്ടലിൽ ഒതുക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് ഫറൂഖി എന്നിവർ 2 വീതം വിക്കറ്റുകളുമായി കളം നിറഞ്ഞപ്പോൾ, പാകിസ്താൻ ബാറ്റർമാർ ഒന്നിന് പിറകേ ഒന്നായി കൂടാരം കയറി. 18 റൺസെടുത്ത ഇമാദ് വാസിമാണ് പാകിസ്താന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ കരുതലോടെ മുന്നേറിയ അഫ്ഗാനിസ്ഥാൻ, 17.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 38 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് നബിയുടെ പരിചയ സമ്പന്നമായ ബാറ്റിംഗ് ആണ് അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 17 റൺസുമായി നജീബുള്ള സാദ്രനും പുറത്താകാതെ നിന്നു. പാകിസ്താന് വേണ്ടി ഇഷാനുള്ള 2 വിക്കറ്റ് വീഴ്ത്തി.
പാകിസ്താനെതിരായ അഫ്ഗാനിസ്ഥാന്റെ ആദ്യ ട്വന്റി 20 വിജയമാണ് ഇത്. ഈ ജയത്തോടെ, 3 മത്സരങ്ങളുടെ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ മുന്നിലാണ് (1-0).
Discussion about this post