തിരുവനന്തപുരം: പിണറായി വിജയന്റേത് കാൽ കാശിന് കൊള്ളാത്ത സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ജനവിരുദ്ധ നയങ്ങൾ മാത്രം പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. വെള്ളക്കരം, വൈദ്യുതി നിരക്ക്, ഇന്ധന നികുതി വർദ്ധന തുടങ്ങി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. പണിയെടുക്കുന്നവർക്ക് കൂലി പോലും കൊടുക്കുന്നില്ലെന്നതാണ് പിണറായി സർക്കിരിന്റെ മറ്റൊരു സവിശേഷതയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു രംഗത്തും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്. ഇടത് ദുർഭരണത്തിൽ ജനങ്ങൾ അമർഷത്തിലാണ്. എംവി ഗോവിന്ദന്റെ യാത്രയിൽ നിന്നും അണികൾ പോലും ഇറങ്ങി പോയത് സർക്കാരിനോടുള്ള പ്രതിഷേധമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
ജനദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് മതപുരോഹിതൻമാർ പിണറായി സർക്കാരിനെതിരെ രംഗത്ത് വരാൻ കാരണം. തലശ്ശേരി ബിഷപ്പിന്റെ അഭിപ്രായം പൊതു വികാരമാണ്. ഇനിയും സിപിഎമ്മിന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്നാണ് റബർ കർഷകർ പറയുന്നത്. താമരശ്ശേരി ബിഷപ്പും തലശ്ശേരി ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികളല്ലാതെ ഒന്നും നടക്കുന്നില്ല. എംവി ഗോവിന്ദന് ജാഥയിൽ പറയാൻ ദേശീയപാത വികസനം മാത്രമേയുള്ളൂ. അതും മോദി സർക്കാർ നടപ്പിലാക്കുന്നതാണെന്ന് മാത്രം. കേരളം തിരിച്ചറിവിന്റെ പാതയിലാണ് ഇവിടെയും രാഷ്ട്രീയമാറ്റമുണ്ടാവും. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സിപിഎം രാഹുലിന്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
Discussion about this post