മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ കിരീടം മുംബൈ ഇന്ത്യൻസിന്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ആധികാരിക ജയത്തോടെയാണ് മുംബൈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 7 വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി, 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുത്തു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹെയ്ലി മാത്യൂസും വോംഗും ചേർന്നാണ് ഡൽഹി ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയത്. 27 റൺസ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധാ യാദവുമാണ് ഡൽഹിയെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. പിരിയാത്ത പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 26 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്തു. 35 റൺസ് എടുത്ത ക്യാപ്ടൻ മെഗ് ലാനിംഗ് ഒഴികെയുള്ള മുൻനിര ഡൽഹി ബാറ്റർമാരെല്ലാം പരാജയമായി.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്ത് അവർ ചരിത്രത്തിലേക്ക് നടന്നു കയറി. 60 റൺസുമായി നാറ്റ് സീവർ ബ്രന്റും 14 റൺസുമായും കെറും പുറത്താകാതെ നിന്നു. ക്യാപ്ടൻ ഹർമൻപ്രീത് കൗർ 37 റൺസ് നേടി മുംബൈ വിജയത്തിന് അടിത്തറ പാകി.
ടൂർണമെന്റിൽ ഉടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം ചൂടിയത്. ലീഗ് പോയിന്റ് ടേബിളിലും മുംബൈ ആണ് ഒന്നാമത്. മുംബൈ ഓൾ റൗണ്ടർമാരായ നാറ്റ് സീവർ ബ്രന്റ് ഫൈനലിലെയും ഹെയ്ലി മാത്യൂസ് ടൂർണമെന്റിന്റെയും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post