ഷാർജ: പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിൽ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് അഫ്ഗാനിസ്ഥാൻ പരമ്പര നേട്ടം സ്വന്തമാക്കിയത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി 20യിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ, 19.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ 133 റൺസ് നേടുകയായിരുന്നു.
4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ ഫസൽഹഖ് ഫറൂഖി, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കരിം ജനാത്, റാഷിദ് ഖാൻ, നവീൻ ഉൾ ഹഖ് എന്നിവർ അഫ്ഗാനിസ്ഥാന് വേണ്ടി നന്നായി പന്തെറിഞ്ഞു. പാകിസ്താന് വേണ്ടി ഇമാദ് വാസിം 64 റൺസും ക്യാപ്ടൻ ശദബ് ഖാൻ 32 റൺസും നേടി.
44 റൺസെടുത്ത ഓപ്പണർ റഹ്മാനുള്ള ഗുർബാസ് ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. ഇബ്രാഹിം സാദ്രാൻ 38 റൺസ് നേടി. 12 പന്തിൽ 23 റൺസെടുത്ത നജീബുള്ള സാദ്രാനും 9 പന്തിൽ 14 റൺസെടുത്ത മുഹമ്മദ് നബിയും ചേർന്ന് അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Discussion about this post