തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് മാലിന്യ നിർമ്മാർജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്‌മപുരത്ത് സോൺട കമ്പനിക്ക് കരാർ കൊടുത്തത്. വിഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഭരണ-പ്രതിപക്ഷങ്ങൾ കൊള്ള മുതൽ പങ്കുവെക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലും, ലോക്കപ്പ് മരണങ്ങളും. ആയിരം കോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർവാഹന വകുപ്പിന്റെ സർക്കുലറാണ് തൃപ്പൂണിത്തുറ ലോക്കപ്പ് മരണത്തിന് കാരണമെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. തലശ്ശേരി ബിഷപ്പ് ഒരു പ്രസ്താവന ഇറക്കിയപ്പോഴേക്കും കരയുന്ന സിപിഎം-കോൺഗ്രസ് നേതാക്കൾ ഇനിയും കുറേ കരയേണ്ടി വരും. പല സഭകളും ഇടത്-വലത് മുന്നണികൾക്കെതിരെ രംഗത്ത് വരും. തൊഴിലുറപ്പ് പദ്ധതിക്ക് പണം കൊടുക്കുന്നത് മോദിയാണെങ്കിലും അവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലുറപ്പ് കൂലി, അംഗനവാടി അദ്ധ്യാപകരുടെ കൂലി, ആശാവർക്കർമാരുടെ കൂലി എല്ലാം വർദ്ധിപ്പിച്ചത് മോദി സർക്കാരാണ്. എന്നാൽ കേരളത്തിൽ യുവാക്കളെ നാടുവിടാൻ പ്രേരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രം 10 ലക്ഷം തൊഴിൽ അവസരങ്ങൾ കൊടുക്കുമ്പോൾ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. എൻഡിഎക്കല്ലാതെ ആർക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നന്താവനത്ത് നിന്നും ആരംഭിച്ച ആയിരക്കണക്കിന് പേർ അണിനിരന്ന മാർച്ച് പാളയത്തിലൂടെ സെക്രട്ടറിയേറ്റിന്റെ മുമ്പിൽ സമാപിച്ചു.
Discussion about this post