ഷാർജ: അഫ്ഗാനിസ്ഥാനെതിരെ ട്വന്റി 20 പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്ത് വരുന്നു. പാകിസ്താൻ ടീമിൽ മുതിർന്ന താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് താത്കാലിക ക്യാപ്ടൻ ശദബ് ഖാൻ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ശദബ് ഖാന്റെ പ്രതികരണം.
പാകിസ്താൻ ടീമിൽ മുതിർന്ന താരങ്ങളായ ബാബർ അസമിനും മുഹമ്മദ് റിസ്വാനുമൊന്നും അവർ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ല. സ്ട്രൈക്ക് റേറ്റിന്റെ പേരിൽ ബാബറിനെയും റിസ്വാനെയും പഴിക്കുന്നത് ശരിയല്ല. ഈ പരമ്പരയ്ക്ക് ശേഷം, അവർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കും എന്നാണ് താൻ കരുതുന്നതെന്നും ശദബ് ഖാൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര, ആദ്യ രണ്ട് മത്സരങ്ങളിലെയും തോൽവിയോടെ പാകിസ്താന് നഷ്ടമായിരുന്നു. രണ്ട് മത്സരങ്ങളിലും അഫ്ഗാൻ ബൗളർമാർക്ക് മുന്നിൽ പാകിസ്താൻ ബാറ്റിംഗ് നിര ദയനീയമായി പരാജയപ്പെട്ടിരുന്നു. മുതിർന്ന താരങ്ങളുടെ മോശം ഫോമും ബോർഡും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന പാക് ടീമിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം, പാകിസ്താനിൽ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലൻഡ് പ്രഖ്യാപിച്ചു. ഐപിഎൽ നടക്കുന്നതിനാൽ പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് 5 മത്സരങ്ങളുടെ പരമ്പരയ്ക്കായി ന്യൂസിലൻഡ് പാകിസ്താനിൽ എത്തുന്നത്.
Discussion about this post