പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരം വിഡി സതീശനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണം. സ്വന്തം പാർട്ടിക്കാരിയായ ദളിത് യുവതിയെ സഹപ്രവർത്തകരായ യൂത്ത് കോൺഗ്രസുകാർ പീഡിപ്പിച്ചപ്പോൾ അത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സതീശൻ പൂതന എന്ന പരാമർശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസ് കൊടുക്കുന്നത് അപഹാസ്യമാണ്.
സിപിഎമ്മിന്റെ അടിമ പണി ചെയ്യുന്നവരാണ് വിഡി സതീശനും കെ.സുധാകരനുമെന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ സിപിഎം-കോൺഗ്രസ് പരസ്യ സഖ്യം നിലവിൽ വന്നു കഴിഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതി വിധി വന്നപ്പോൾ ഡിവൈഎഫ്‌ഐയാണ് ആദ്യം റോഡിലിറങ്ങിയത്. സിപിഎമ്മിന് വേണ്ടി ആദ്യം പ്രതികരിക്കുന്നതാവട്ടെ വിഡി സതീശനും കെ.സുധാകരനുമാണ്.
പൂതന എന്നത് പുരാണത്തിലെ കഥാപാത്രമാണ്. സുരേന്ദ്രൻ പറഞ്ഞത് രാഷ്ട്രീയ വിമർശനമാണ്. അതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടാൻ ഇടത്-വലത് മുന്നണികളെ ബിജെപി അനുവദിക്കില്ല. സ്ത്രീവിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സതീശന്റെ സ്ത്രീവിരുദ്ധമായ ഫേസ്ബുക്ക് കമന്റുകൾ സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേടാണ്. നീതിനിഷേധിക്കപ്പെട്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാകോൺഗ്രസ് നേതാവ് ലതികാ സുഭാഷ് കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
Discussion about this post