പത്തനംതിട്ട: കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ആറ് വയസ്സുള്ളപ്പോൾ ഉണ്ടായ തിക്താനുഭവമാണ് കളക്ടർ പൊതുവേദിയിൽ പങ്കുവെച്ചത്. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർക്ക് അവബോധം നൽകുന്നതിനായി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് കളക്ടർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
അന്ന് വാത്സല്യപൂർവം രണ്ട് പുരുഷന്മാർ അരികിൽ വിളിച്ച് ശരീരത്തിൽ സ്പർശിച്ചു. വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചു. അരുതാത്തത് എന്തോ സംഭവിക്കുകയാണെന്ന് മനസിലായതോടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. അന്ന് അങ്ങനെ ചെയ്യാൻ തോന്നി. എന്നാൽ എല്ലാ കുട്ടികൾക്കും അങ്ങനെ ചെയ്യാൻ കഴിയണമെന്നില്ലെന്നും കളക്ടർ പറഞ്ഞു.
ആ രണ്ട് വ്യക്തികളുടെ മുഖം വ്യക്തമായി ഓർമ്മിക്കുന്നില്ല. മാതാപിതാക്കൾ നൽകിയ മാനസിക പിൻബലം ഒന്നുകൊണ്ട് മാത്രമാണ് ആ ആഘാതത്തിൽ നിന്നും രക്ഷപ്പെടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെല്ലുമ്പോൾ താൻ എല്ലാവരെയും സൂക്ഷിച്ച് നോക്കുമായിരുന്നു, ആ രണ്ട് മുഖങ്ങൾ അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന്. കളക്ടർ ദിവ്യ എസ് അയ്യർ തുടർന്നു.
നിഷ്കളങ്ക ബാല്യങ്ങൾക്ക് ഏൽക്കേണ്ടി വരുന്ന ഇത്തരം ആഘാതങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ വേട്ടയാടും. ഗുഡ് ടച്ചും ബാഡ് ടച്ചും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ പഠിപ്പിക്കണമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
Discussion about this post