തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ മത്സ്യബന്ധന ബോട്ടുകളും, വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഇന്ന് രണ്ടുപേർ മരിച്ചു. കോട്ടയം മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ കപ്പയിൽ വീട്ടിൽ സുനിൽ (48), നടുവിനാൽ വീട്ടിൽ രമേഷ്(43) എന്നിവരാണ് മരിച്ചത്.
Discussion about this post