തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുൻ മന്ത്രി കെ ടി ജലീലിനെതിരായ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേട്ടത്. 2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ 2022 മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു.
മുഖ്യമന്ത്രിയും ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എം എൽ എ, കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബങ്ങൾക്കും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽ പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതിനെ തുടർന്നാണ് പരാതി നൽകപ്പെട്ടത്.
ലോകായുക്തയുടെ വിധി പ്രതികൂലമായാൽ മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. വാദം കേൾക്കുന്നതിനിടെ ലോകായുക്ത സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഹർജിയിൽ വിധിയുണ്ടാകുമെന്ന വിവരം പുറത്തു വരുന്നത്.
Discussion about this post