ഡല്‍ഹി: ബിഹാറിലെ തിരഞ്ഞെടുപ്പു പരാജയത്തെ ത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും വിമര്‍ശിച്ച് ബി.ജെ.പി. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍ എന്നിവരുടെ് പ്രസ്താവന.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാര്‍ട്ടി പാഠം പഠിച്ചില്ലെന്നാണ് ബിഹാര്‍ഫലം വ്യക്തമാക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍ണയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘
പാര്‍ട്ടി നിര്‍ജീവമായതാണ് ബിഹാറിലെ തോല്‍വിയുടെ പ്രധാനകാരണം. അമിതവിധേയത്വം കാണിക്കുന്ന ഏതാനും ചിലരുടെ കൈകളില്‍ പാര്‍ട്ടി അകപ്പെട്ടതും അഭിപ്രായ സമന്വയത്തിന്റേതായ അതിന്റെ സ്വഭാവം നശിപ്പിക്കപ്പെട്ടതും എങ്ങനെയെന്ന് വിലയിരുത്തണം. മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് പാര്‍ട്ടിയുടെ ആദ്യകാലനേതാക്കള്‍ അദ്ദേഹത്തിന്റെ ശൈലിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തുന്നത്.
ബിഹാറിലെ തിരഞ്ഞെടുപ്പു പരാജയത്തിന് ഉത്തരവാദികളായ നേതാക്കള്‍തന്നെയാവരുത് വിലയിരുത്തല്‍ നടത്തേണ്ടത്. പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് പറയുന്നത് യഥാര്‍ഥ ഉത്തരവാദികളെ കണ്ടെത്താതിരിക്കാനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേ സമയം ആരോപണങ്ങള്‍ തള്ളി കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നെന്ന് മന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് വാജ്‌പേയിയും അദ്വാനിയുമാണ് തങ്ങളെ പഠിപ്പിച്ചതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘന്‍ സിന്‍ഹയ്ക്ക് പുറമെ എം.പി.മാരായ ഹുക്കുംദേവ് നാരായണ്‍ യാദവ്, ആര്‍.കെ. സിങ്, അശ്വനികുമാര്‍ ഛൗബേ എന്നിവരും നേതൃത്വത്തിന്റെ ശൈലി ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
Discussion about this post