തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇനി പ്രവർത്തിക്കാൻ അനുമതി ഉണ്ടാകില്ല. നിയമം നാളെ മുതൽ മുതൽ പ്രാബല്യത്തിൽ വരും. അതേസമയം സർട്ടിഫിക്കറ്റ് നേടാൻ ഏപ്രിൽ 15 വരെ സമയം അനുവദിച്ചതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഉപയോഗിച്ച കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഏജൻസികൾ സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ വാഹനങ്ങളുടെ ഇടപാടുകളിൽ സർക്കാരിന് നിലവിൽ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ കൈമാറ്റത്തിന് സർക്കാരിന് ലഭിക്കേണ്ട നികുതിയും ഇതു മൂലം നഷ്ടമാകുന്നുണ്ട്. മോഷ്ടിച്ച വാഹനങ്ങളും ഇങ്ങനെ വിൽപ്പന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നിയമം.
ഉപയോഗിച്ച വാഹനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി കഴിഞ്ഞ ഡിസംബർ 22നാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. പഴയ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ അതോറിറ്റിയുടെ 29 എ ഫോമിൽ ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 25,000 രൂപയാണ് ഫീസ്. 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. അഞ്ച് വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ലഭിച്ച സർട്ടിഫിക്കറ്റ് അതാത് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.
വിൽപ്പനയ്ക്ക് വയ്ക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഇവ വാടകയ്ക്ക് നൽകുകയോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. സ്ഥാപന ഉടമകൾ കൈവശമുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഫോം 29 എഫ് പ്രകാരം ഇലക്ട്രോണിക് രജിസ്റ്റർ സൂക്ഷിക്കുകയും വേണം. ഇത്തരം സ്ഥാപനങ്ങൾക്ക് വാഹനം വിൽക്കുന്നവർ ഫോം 29സിയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Discussion about this post